Click to Download Ihyaussunna Application Form
 

 

അനുശോചനം

‘തഅ്സിയത്ത്’ മൂന്നു ദിവസമാണ്. ഇതു സുന്നത്താണ്. ദൂരെ ദിക്കിലുള്ള കുടുംബങ്ങള്‍ക്കും മറ്റും കത്തു മുഖേന ‘തഅ്സിയത്ത്’ നിര്‍വഹിക്കാം. മയ്യിത്തിന്റെ അഹ്ലുകാരെ ആശ്വസിപ്പിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശ്യം. ക്ഷമിക്കുന്നതുകൊണ്ട് കിട്ടുന്ന പ്രതിഫലവും അക്ഷമ കാണിച്ചാലുണ്ടാകുന്ന ദോഷവും അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. മയ്യിത്തു മറവുചെയ്ത ശേഷമാണ് തഅ്സിയത്ത് ആരംഭിക്കേണ്ടത്. മയ്യിത്തിന്റെ ബന്ധുക്കള്‍ക്ക് കഠിനമായ വ്യഥയും അക്ഷമയും ഉള്ളതായി കണ്ടാല്‍ മരണം സംഭവിച്ചതു മുതല്‍ തന്നെ തഅ്സിയത്ത് സുന്നത്തുണ്ടെന്നു തുഹ്ഫ (3/176) വ്യക്തമാക്കുന്നുണ്ട്. മയ്യിത്തിന്റെ ബന്ധുക്കളുടെ മാനസികനില നോക്കി മരണം സംഭവിച്ചതു മുതല്‍ സുന്നത്താകുമെന്നും ഏറ്റവും ഉത്തമം ഖബറടക്കം കഴിഞ്ഞതു മുതലാണെന്നും മുഗ്നി (1/355) യില്‍ കാണാം.

നാട്ടില്‍ തന്നെയുള്ളവര്‍ക്കും മൂന്നു ദിവസത്തിനകം തഅ്സിയത്തിനു കഴിയുന്നവര്‍ക്കും മൂന്നു ദിവസത്തിനു ശേഷം അതു കറാഹത്താണ്. ശാന്തമായിക്കിടക്കുന്ന മനസ്സിനെ വീണ്ടും ദുഃഖത്തിലേക്കു മടക്കിവിളിക്കുകയാവും അതിന്റെ പരിണിതി. എന്നാലും മതിയായ കാരണം (യാത്ര, രോഗം) ഉള്ളവര്‍ക്കു മൂന്നു ദിവസത്തിനു ശേഷവും തഅ്സിയത്ത് ആവാമെന്നു തുഹ്ഫ (3/176) പറയുന്നുണ്ട്. ആപത്തുകളുണ്ടാകുമ്പോള്‍ തന്റെ സഹോദരനെ ആശ്വസിപ്പിക്കുന്ന വ്യക്തിക്ക് അന്ത്യനാളില്‍ അല്ലാഹു മാന്യതയുടെ വസ്ത്രം ധരിപ്പിക്കുമെന്നു ബൈഹഖി(റ), ഇബ്നുമാജ(റ) എന്നിവരുടെ നിവേദനത്തിലുണ്ട്.

സാന്ത്വനപ്പെടുത്തുക എന്നാണ് തഅ്സിയത്തിന്റെ അര്‍ഥം. ഉറ്റവരുടെ വിയോഗം മൂലം ദുഃഖവും പ്രയാസവും അനുഭവിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കല്‍ സുന്നത്താണ്. ഇതില്‍ കുട്ടി, വൃദ്ധ ന്‍, രോഗി, സ്ത്രീ എന്നീ വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ അന്യസ്ത്രീകളെ തഅ്സിയത്ത് ചെയ്യുന്നതു പുരുഷനും അന്യപുരുഷനെ സ്ത്രീക്കും തഅ്സിയത്ത് സുന്നത്തില്ല. സുന്നത്തില്ലാത്ത അവസ്ഥയില്‍ അതു ഹറാമാണെന്നു തുഹ്ഫയും മുഗ്നിയും വിവരിച്ചിട്ടുണ്ട്. മരണകാരണമായി മാത്രമല്ല മറ്റ് ആപത്തുകള്‍ നേരിട്ട ആളുകളെ തഅ്സിയത്ത് ചെയ്യലും സുന്നത്തുണ്ട്. വളര്‍ത്തുമൃഗത്തെ കാണാതായതിന്റെ പേരിലാണെങ്കിലും ശരി. എന്നാല്‍ ഇതില്‍ നായ, പന്നി തുടങ്ങിയവ പെടുന്നതല്ല. ഇതു സമ്പാദ്യമായി അംഗീകരിക്കുകയില്ലെന്നു മാത്രമല്ല; ഈ ജീവികളെ ഇടപാടു നടത്തുന്നത് ഹറാമുമാണ്. തുഹ്ഫ, ബുജൈരിമി തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.

ക്ഷമയും സഹനവും കൊണ്ട് മയ്യിത്തിന്റെ അഹ്ലുകാരെ ഉപദേശിക്കണം. ക്ഷമിച്ചാലുണ്ടാകുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും പരേതാത്മാവിനുവേണ്ടി പ്രാര്‍ഥിക്കുകയുമാണ് തഅ്സിയത്തിന്റെ മുഖ്യലക്ഷ്യം. മരിച്ച വ്യക്തിയുടെ സദ്ഗുണങ്ങള്‍ വിവരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യണം. ദുര്‍ഗുണങ്ങളെക്കുറിച്ചു നിശ്ശബ്ദത പാലിക്കണം. നിങ്ങളില്‍ നിന്നു മരിച്ചവരുടെ ഗുണവശങ്ങള്‍ പ്രകീര്‍ത്തിക്കുകയും ദൂഷ്യങ്ങളെക്കുറിച്ചു മൌനം പാലിക്കുകയും ചെയ്യണമെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്.

ക്ഷമിക്കുക

ഉറ്റവരുടെയും ഉടയവരുടെയും വിയോഗം ബന്ധുക്കളുടെ സമനില തെറ്റിക്കുകയും കനത്ത മനഃക്ളേശം കാരണം ആപത്തുകള്‍ തന്നെ സംഭവിക്കുകയും ചെയ്തേക്കാം. ഇതൊഴിവാക്കുകയാണ് തഅ്സിയത്ത് കൊണ്ട് ലക്ഷ്യമാക്കുന്നത്. അതുകൊണ്ട് അനുശോചനമറിയിക്കുന്നവര്‍ ബന്ധുക്കളെ പരമാവധി ആശ്വസിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. പരേതാത്മാവിനെക്കുറിച്ചു വിവരിച്ചു രംഗം കൂടുതല്‍ സങ്കടകരമാക്കുകയോ കണ്ണീരൊലിപ്പിച്ചും മൂക്കുപിഴിഞ്ഞും ബന്ധുക്കളെ പ്രയാസപ്പെടുത്തുകയോ ചെയ്യരുത്. ഇത്തരം ദുര്‍ബല നിമിഷങ്ങളാണു പിശാച് ചൂഷണം ചെയ്യുക. അതു തടയുകയാവണം ലക്ഷ്യം. തന്റെ മകന്റെ ഖബറടക്കം നടക്കുമ്പോള്‍ മഹാനായ അബ്ദില്ലാഹിബ്നു ഉമര്‍(റ) ചിരിച്ച സംഭവം പ്രശസ്തമാണ്. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: പിശാചിനെ പരിഹസിച്ചു ചിരിക്കുകയായിരുന്നു ഞാന്‍. ഇതേപോലെ, മുപ്പതു വര്‍ഷം ഞാന്‍ ഫുളൈലു ബ്നുഇയാളി(റ)ന്റെ കൂടെ നടന്നിട്ട് സ്വന്തം മകന്‍ മരിച്ചപ്പോഴാണ് അദ്ദേഹം ചിരിക്കുന്നതായിക്കണ്ടതെന്നു അലിയ്യുര്‍റാസി(റ) പറയുന്നുണ്ട്. ക്ഷമയേക്കാള്‍ വിശാലവും ശ്രേഷ്ഠവുമായ മറ്റൊന്നും ഒരാള്‍ക്കും നല്‍കിയിട്ടില്ലെന്നു നബി(സ്വ) പറഞ്ഞു (ബുഖാരി, മുസ് ലിം).

ആര്‍പ്പും വിളിയും ബഹളവും കഴിഞ്ഞു തളര്‍ന്നു വീഴുമ്പോഴല്ല ക്ഷമ വരേണ്ടത്. അത്തരം ക്ഷമ ഫലശൂന്യമാണ്. വിപത്തുകളുണ്ടാകുന്ന പ്രഥമഘട്ടത്തിലാണു ക്ഷമയുണ്ടാകേണ്ടതെന്നു നബി (സ്വ) പറഞ്ഞതായി ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയിട്ടുണ്ട്.

ക്ഷമയും നിയന്ത്രണവും പാലിക്കുന്നതിന്റെ മാതൃകകളാണ് മേല്‍ പറഞ്ഞത്. ഉമ്മുസുലൈമി(റ) ന്റെ ചരിത്രം പ്രസിദ്ധമാണല്ലോ. ഭര്‍ത്താവ് അബൂത്വല്‍ഹ(റ) സ്ഥലത്തില്ലാത്തപ്പോള്‍ കുഞ്ഞു മകന്‍ മരിച്ചു. രാത്രി വൈകിയാണ് ഭര്‍ത്താവ് വരുന്നത്. ഉമ്മുസുലൈം(റ) മരണവാര്‍ത്ത തല്‍ക്കാ ലം മറച്ചുവെച്ചു. എല്ലാ ദുഃഖവും ഉള്ളിലൊതുക്കി ആഹ്ളാദത്തോടെ ഭര്‍ത്താവിനെ സ്വീകരിച്ചു. സഹശയനത്തിനു ശേഷം തന്ത്രപൂര്‍വ്വം മകന്റെ മരണവൃത്താന്തം അറിയിച്ചു. അബൂത്വല്‍ഹ(റ) വിനു കഠിനമായ ദുഃഖമുണ്ടായി, പ്രതിഷേധവും. പരാതി പറയാന്‍ വേണ്ടി പിറ്റേന്നു തിരുനബി (സ്വ)യുടെ സന്നിധിയിലെത്തിയപ്പോള്‍ കാണുന്നത് റസൂല്‍(സ്വ) പുഞ്ചിരിക്കുന്നതാണ്. പരാതി കേട്ടപ്പോള്‍ അവിടുന്ന് ഉമ്മുസുലൈം(റ)യെ അംഗീകരിച്ചുകൊണ്ട് അബൂത്വല്‍ഹ(റ)യെ ആശ്വസിപ്പിച്ചു. കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങള്‍ക്കു ബറകത്തു ചെയ്തതായി സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തു.

തഅ്സിയത്ത് ഉറ്റവരെ ആശ്വസിപ്പിക്കുന്നതിനു പര്യാപ്തമാകണമെന്നും ക്ഷമകൊണ്ടുള്ള ഉപദേശം മുഖ്യമാണെന്നും ഉമ്മുസുലൈം(റ)യുടെ സംഭവം വ്യക്തമാക്കുന്നു. തന്റെ വഫാത്തിനു ശേഷം മഹാനായ സുഫ്യാനുസ്സൌരി(റ)യെ ചില ഗുരുനാഥന്മാര്‍ സ്വപ്നത്തില്‍ ദര്‍ശിച്ച സംഭവം ചരിത്രത്തില്‍ കാണാം. മരണത്തെ എങ്ങനെ നേരിട്ടു എന്നു ചോദിച്ചപ്പോള്‍ സുഫ്യാന്‍(റ) മരണത്തിന്റെ ഭീകരതയെക്കുറിച്ചു വിഹ്വലതയോടെ സംസാരിച്ചു. ഏറ്റവും ഉപകാരപ്പെട്ട സത്കര്‍മ്മ ത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഖബ്റിലെ ഹിസാബില്‍ നിന്നു മോചനം കിട്ടിയ ഒരു സത്കര്‍മ്മ ത്തെക്കുറിച്ചു വിവരിച്ചു. എന്റെ മകന്‍ മരിച്ചപ്പോള്‍ ക്ഷമിക്കുകയും സഹിക്കുകയും ചെയ്ത കാരണത്താലാണ് ഹിസാബ് ഒഴിവാക്കിയതെന്നു അശരീരി ഉണ്ടായതായി സുഫ്യാന്‍(റ) സ്വപ്നത്തില്‍ ആഹ്ളാദത്തോടെ പറയുകയുണ്ടായി. വനിതകളെ മാത്രം വിളിച്ചുകൂട്ടി നടത്തിയ ഒരു പ്രസംഗത്തില്‍ മൂന്നു സന്താനങ്ങള്‍ പ്രായമാകും മുമ്പ് മരണപ്പെടുകയും അതില്‍ ക്ഷമിക്കുകയും ചെയ്ത മാതാപിതാക്കള്‍ക്കു സ്വര്‍ഗം അനിവാര്യമായെന്നു നബി(സ്വ) പറഞ്ഞതായി ബുഖാരി മുസ്ലിമിന്റെ നിവേദനത്തില്‍ കാണാം.

ക്ഷമയുടെ മഹത്വത്തെയും പ്രതിഫലത്തെയും കുറിച്ചു സന്തപ്ത കുടുംബങ്ങളെ ഉല്‍ബോധിപ്പിക്കുകയും പൂര്‍വീകരുടെ മഹച്ചരിതം അനുസ്മരിക്കുകുയും ദുആ ചെയ്യുകയും ചെയ്തു പിരിയണം. ദുആ മലയാളത്തിലായാലും മതി. നബി(സ്വ) മുആദ്(റ) നോട് താഴെ കാണും പ്രകാരം പറഞ്ഞതായി ത്വബ്റാനി നിവേദനം ചെയ്തിട്ടുണ്ട്.

മിന്‍ഹാജില്‍ വിവരിച്ച തഅ്സിയത്തിന്റെ ദുആ ഇപ്രകാരമാണ്.

ഇങ്ങനെ പ്രാര്‍ഥിച്ചാല്‍ മയ്യിത്തിന്റെ അഹ്ലുകാര്‍ തിരിച്ചിങ്ങോട്ടും പ്രാര്‍ഥിക്കണം.

താങ്കളുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും മഹത്തായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.

മരണാടിയന്തിരം

മരിച്ചവര്‍ക്കുവേണ്ടി ഭക്ഷണം ദാനം ചെയ്യുന്ന പതിവ് വ്യാപകമായുണ്ട്. ഈ കര്‍മ്മം അടിസ്ഥാനപരവും മയ്യിത്തിന് അതിന്റെ പ്രതിഫലം ലഭിക്കുന്നതുമാണ്. നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചരിത്രത്തില്‍ ഇതിനു ധാരാളം തെളിവുകളുണ്ട്.

മരണ ദിവസം മുതല്‍ ഏഴുദിവസം വരെ മയ്യിത്തിന്റെ പേരില്‍ ഭക്ഷണം പാകം ചെയ്തു ദാനം ചെയ്യുന്നത് പുണ്യമായി സ്വഹാബികള്‍ അനുഷ്ഠിച്ചിരുന്നതായി ഹാവിയില്‍ ഇമാം സുയൂഥി(റ) വിശദീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രബലമാണെന്നു ഇബ്നുഹജര്‍(റ) ഫതാവയില്‍ പറയുന്നു. മരിച്ചുപോയ മാതാവിനുവേണ്ടി സ്വദഖ ചെയ്താല്‍ അതു സ്വീകരിക്കപ്പെടുമോ? സഅ്ദ്ബ്നുഉബാദ(റ) നബി(സ്വ)യോടു സംശയം ചോദിച്ച സംഭവം ബുഖാരിയില്‍ കാണാം. ‘അതെ’ എന്നായിരുന്നു റസൂല്‍(സ്വ)യുടെ മറുപടി. തന്റെ മിഖ്റാഫ് എന്ന തോട്ടം സഅ്ദ്(റ) മാതാവിനു വേണ്ടി ദാനം ചെയ്യാന്‍ പ്രതിജ്ഞ ചെയ്തു. തന്റെ ജനാസ സംസ്കരണം കഴിഞ്ഞു തിരികെ വരുന്നവര്‍ക്ക് ഒരാടിനെയറുത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണമെന്നു അബൂദര്‍റുല്‍ഗിഫാരി(റ) വസ്വിയ്യത്തു ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ (താരീഖുല്‍ഉമമി വല്‍മുലൂക്ക്). “എന്റെ പിതാവ് മരിച്ചുപോയി. അദ്ദേഹമാണെങ്കില്‍ യാതൊന്നും വസ്വിയ്യത്തു ചെയ്തിട്ടുമില്ല. അവര്‍ക്കുവേണ്ടി ഞാന്‍ സ്വദഖ ചെയ്താല്‍ അദ്ദേഹത്തിനത് ഉപകരിക്കുമോ?” ഒരാള്‍ നബി(സ്വ)യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു. “അതെ, സ്വീകാര്യമാകും.” മരിച്ച മാതാവിന്റെ സ്മരണക്കു പൊ തുകിണര്‍ കുഴിപ്പിച്ച സ്വഹാബിയുടെ ചരിത്രം ഹദീസുകളിലുണ്ട്.

മരണം മുതല്‍ ഏഴുദിവസം, അല്ലെങ്കില്‍ നാല്‍പതു ദിവസം പരേതാത്മാവിനെ പരീക്ഷിക്ക പ്പെടുമെന്ന് ഫതാവല്‍ ഹദീസിയ്യയില്‍ കാണാം. മരിച്ചതിന്റെ മൂന്നാം നാളും ഏഴാം ദിവസവും നാല്‍പതിനും പ്രത്യേക പ്രാര്‍ഥനകളും അന്നദാനവും മറ്റും നടത്തുന്നതിന്റെ താത്പര്യം ഇതാണ്.

നശ്വരമീലോകം

മരണത്തിന്റെ അനിവാര്യത വെച്ചു നോക്കുമ്പോള്‍ മനുഷ്യന്‍ എത്ര നിസ്സാരനാണ്. നൂറുകൂട്ടം പരിപാടികളുമായി സുഖസൌകര്യങ്ങളുടെ പറുദീസയില്‍ രാജാക്കന്മാരായി ജീവിച്ചവരെല്ലാം മരിച്ചുപോയി. അവരെയെല്ലാം ചെയ്തത് ഇപ്പറഞ്ഞതുപോലെയാണ്. ദൈവത്തെ വെല്ലുവിളിച്ച ധി ക്കാരികള്‍, പണക്കൊഴുപ്പില്‍ അഹങ്കരിച്ച പ്രഭുക്കള്‍, ലോകം വിറപ്പിച്ച മഹാരാജാക്കന്മാരും ചക്രവര്‍ത്തിമാരും എല്ലാം ഈ മണ്ണിലാണു കിടന്നത്. പേരിനോടൊപ്പം മഹത്വത്തിന്റെയും പ്രതാപത്തിന്റെയും നീണ്ട വാലുകള്‍ തുന്നിച്ചേര്‍ത്തു വിലസിയ ഉന്നതന്മാരായാലും ആരാലും ശ്രദ്ധിക്കാതെ ജീവിച്ച സാധാരണക്കാരനായാലും ജീവന്‍ പോയിക്കഴിഞ്ഞാല്‍ മയ്യിത്ത് എന്നു മാത്രമേ വിളിക്കൂ.

ഖബ്റില്‍ വെക്കുമ്പോള്‍ തലയിലെ തുണി നീക്കി കവിള്‍ത്തടം മണ്ണില്‍ ചേര്‍ത്തു വെക്കണമെന്നു പറഞ്ഞതു ശ്രദ്ധിച്ചില്ലേ? എത്രയെത്ര ചുടുചുംബനങ്ങള്‍ ഏറ്റുവാങ്ങിയ കവിളായിരിക്കുമത്? ആ അധരങ്ങള്‍ ഒന്നു ചലിച്ചാല്‍ ഭൂമിയില്‍ ഒരു വിപ്ളവം നടക്കുമായിരുന്നില്ലേ? ആപ്പിളു പോലെ തുടുത്ത ആ കവിളിന്റെ അന്ത്യവിശ്രമം എവിടെയാണ്? കളിച്ചു മദിച്ചു നടക്കുമ്പോള്‍ നാ മാരെങ്കിലും ഇതെല്ലാം ഓര്‍ക്കാറുണ്ടോ?

കരളിന്റെ കഷണങ്ങളായ മക്കളായിരിക്കാം. സ്നേഹം കൊണ്ടു വീര്‍പ്പുമുട്ടിച്ച സഹധര്‍മ്മിണിയായിരിക്കാം. കോടികളുടെ സമ്പാദ്യം തലക്കരികിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ടാകാം. ശ്വാസം നിലച്ചുകഴിഞ്ഞാല്‍ എല്ലാം കൈവിട്ടു. പിന്നെ പരമദരിദ്രനായി. സമ്പാദിച്ചുകൂട്ടിയ സ്വത്തിനെല്ലാം അവകാശികളായി. മയ്യിത്തു വെറും പാപ്പര്‍; ഇതാണ് ജീവിതം. ഈ ലോകത്തിനു കണക്കാക്കാവുന്ന വില ഇത്രയേ ഉള്ളൂ.

പിന്നെ വിലയുള്ളതു പാരത്രിക ജീവിതമാണ്. അവിടെ മരണമില്ല. ഇനി തീരുമാനിക്കുക; നശ്വരമായ ഭൌതിക സുഖം വേണോ, അനന്തമായ പാരത്രിക സൌഖ്യം വേണോ?


RELATED ARTICLE

  • രോഗ സന്ദര്‍ശനം
  • ഖബര്‍ സിയാറത്ത്
  • രോഗിയെ കിടത്തേണ്ട വിധം
  • മയ്യിത്തു നിസ്കാരം
  • ഖബറടക്കല്‍
  • മയ്യിത്തു കുളിപ്പിക്കല്‍
  • മയ്യിത്തു പ്രദര്‍ശനങ്ങള്‍
  • മയ്യിത്തിനെ അനുഗമിക്കല്‍
  • കഫന്‍ ചെയ്യല്‍
  • അനുശോചനം
  • അലംഘനീയമായ വിധി