Click to Download Ihyaussunna Application Form
 

 

തഖ്ലീദ്

ഇസ്ലാം സത്യത്തിന്റെയും അറിവിന്റെയും മതമാണ്. സത്യത്തെ വ്യക്തമായി മനസ്സിലാക്കുകയും അതില്‍ ദൃഢമായി വിശ്വസിക്കുകയും തദനുസാരം പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഇസ്ലാം ശക്തിയായി അനുശാസിക്കുന്നു. അതു കൊണ്ട് തന്നെ തഖ്ലീദിനെ വിശ്വാസ രംഗത്തും കര്‍മ രംഗത്തും ഇസ്ലാം എതിര്‍ക്കുന്നു. ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തിയതു കാണുക : ‘തഖ്ലീദ് വിശ്വാസപരമായ കാര്യങ്ങളിലോ കര്‍മപരമായ കാര്യങ്ങളിലോ ദൃഢമായ അറിവിന്റെ മാര്‍ഗമല്ല’ (മുസ്തസ്ഫാ 2-123).

മതത്തില്‍ ഒരാള്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് അയാളെ സുഭഗനോ ദുര്‍ഭഗനോ ആക്കുന്നത്. സത്യ വിശ്വാസിയോ അസത്യ വിശ്വാസിയോ ആക്കുന്നത്. സദാചാരിയോ ദുര്‍മാര്‍ഗിയോ ആക്കുന്നതും അതു തന്നെ. അതു കൊണ്ട് വിശ്വാസത്തിലും അനുഷ്ഠാനത്തിലും വ്യക്തമായ കാഴ്ചപ്പാട് ഏതൊരു വ്യക്തിക്കും ഉണ്ടായിരിക്കണം. ഊഹാപോഹങ്ങളുടെ പിന്നാലെ ഗമിക്കുകയോ അന്ധമായി മറ്റൊരാളെ അനുകരിക്കുകയോ ചെയ്യാവതല്ല. അതു കേവലം അജ്ഞത മാത്രമാണ്. ഇമാം ഗസ്സാലി (റ) തന്നെ പറയുന്നു : ‘തഖ്ലീദ് അജ്ഞതയാണ്” (മുസ്തസ്ഫാ 2-124).

അറിവ് എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്. ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ല. അജ്ഞതയെ വിശ്വാസത്തിലും അനുഷ്ഠാനത്തിലും അനുധാവനം ചെയ്യുന്നത് കുറ്റകരമാണ്. തഖ്ലീദാകട്ടെ കേവലം അജ്ഞതയും. എന്നാല്‍ എന്താണീ തഖ്ലീദ്? തഖ്ലീദിനു വല്ല വകഭേദവുമുണ്ടോ? എല്ലാ തഖ്ലീദിനും ഒരു വിധി തന്നെയാണോ? അനുവദനീയമായ തഖ്ലീദ് വല്ലതുമുണ്ടോ? ഇത്തരം പ്രശ്നങ്ങളുടെ ഉത്തരങ്ങള്‍ സസൂക്ഷ്മം ഗ്രഹിച്ചിരിക്കണം. ഇല്ലെങ്കില്‍ പലപ്പോഴും അബദ്ധം പിണയും. പലര്‍ക്കും അതു പിണഞ്ഞിട്ടുണ്ട്. അങ്ങനെ, ആ അബദ്ധം ശരിയാണെന്നു ധരിച്ചു ചിലര്‍ ഗ്രന്ഥങ്ങളില്‍ വിളമ്പുക പോലും ചെയ്തിട്ടുണ്ട്.

തഖ്ലീദിനെ ഇമാം ഗസ്സാലി ഇപ്രകാരം നിര്‍വചിക്കുന്നു : ‘ഒരഭിപ്രായം, തെളിവു കൂടാതെ, സ്വീകരിക്കുന്നതിനാണ് തഖ്ലീദ് എന്നു പറയുന്നത്’(മുസ്തസ്വ്ഫാ 2-123). തഖ്ലീദ് വിശ്വാസത്തിലും അനുഷ്ഠാനത്തിലും സംഭവിക്കും. വിശ്വാസത്തിലുണ്ടാകുന്ന തഖ്ലീദ് രണ്ടു വിധത്തില്‍ വരാം. ഒന്ന് ‘അസത്യവും അബദ്ധവുമായ കാര്യങ്ങളില്‍ കണ്ണടച്ചു മറ്റുള്ളവരെ പിന്തുടരുക. ഇതു ഈമാന്‍ കാര്യങ്ങള്‍ക്കു വിരുദ്ധമായ വിശ്വാസം ജനിപ്പിക്കുമ്പോള്‍ കുഫ്റ് – അവിശ്വാസം – ആയിത്തീരുന്നു. മറ്റൊരാളുടെ വാക്കു കേട്ടു മത ദൃഷ്ട്യാ സത്യവും അനിവാര്യവുമായ വിശ്വാസ കാര്യങ്ങളില്‍ ഒരാള്‍ വിശ്വസിച്ചു, തെളിവുകളൊന്നും ഗ്രഹിച്ചില്ല. ഇതാണ് രണ്ടാമത്തെ തഖ്ലീദ്. ഈ വ്യക്തി വിശ്വസിച്ച കാര്യങ്ങള്‍ സത്യമായത് കൊണ്ട്, വിശ്വാസം ശരിയാണ്. പക്ഷേ, വിശ്വാസ കാര്യങ്ങള്‍ തെളിവുകള്‍  സഹിതം, അചഞ്ചലമാക്കിയിരിക്കണമെന്ന ഇസ്ലാമിന്റെ നിര്‍ബന്ധ നിയമത്തിനു വിരുദ്ധം പ്രവര്‍ത്തിച്ചതു കൊണ്ട് ഇയാള്‍ കുറ്റക്കാരനാണ്.

അനുഷ്ഠാന കാര്യങ്ങളിലുള്ള തഖ്ലീദും രണ്ടു വിധമുണ്ട്. ഒന്ന്, ഒരാളെ സ്വീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാള്‍ വിശ്വസ്തനും ഭക്തനും സ്വീകാര്യനുമായ മുജ്തഹിദാണെന്നതിനു യാതൊരു രേഖയുമില്ലാതെ കര്‍മ ശാസ്ത്രത്തില്‍ അയാളുടെ അഭിപ്രായം സ്വീകരിക്കുക. ഇതു തെറ്റും കുറ്റകരവുമാണ്. ഈ അന്ധമായ അനുകരണമാണ് അനുഷ്ഠാന കാര്യങ്ങളില്‍, ഇസ്ലാം നിരോധിച്ചുവെന്ന്, മുകളില്‍ പറഞ്ഞ തഖ്ലീദ്.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് മതവിധികള്‍ ഇജ്തിഹാദ് ചെയ്തു കൊടുക്കാന്‍ കഴിവുള്ള, സ്വീകാര്യനും അംഗീകൃതനുമായ ഒരു പണ്ഢിതന്‍ പറയുന്ന വിധി, അതിന്റെ തെളിവു ഗ്രഹിക്കാതെ സ്വീകരിക്കുക. ഇതാണ് രണ്ടാമത്തെ ഇനം. ഈ തഖ്ലീദ് ഇജ്തിഹാദിനു കഴിവുള്ള പണ്ഢിതനു നിഷിദ്ധവും കഴിവില്ലാത്തവര്‍ക്ക് നിര്‍ബന്ധവുമാണ്.

മദ്ഹബുകളെ തഖ്ലീദു ചെയ്യല്‍ അന്ധമായ അനുകരണല്ല

മനുഷ്യവര്‍ഗത്തില്‍ സിംഹഭാഗവും വഴിപിഴക്കാനുള്ള പ്രധാന കാരണം അന്ധമായ അനുകരണമാണ്. പൂര്‍വ്വാ പിതാക്കളെയും മുന്‍തലമുറകളെയും കണ്ണടച്ചനുഗമിച്ചതു കൊണ്ട് മാര്‍ഗച്യുതിയിലകപ്പെട്ടു പോയ ജനസമുദായങ്ങളെ പ്രവാചകന്മാര്‍ സമീപിച്ചപ്പോള്‍ അവര്‍ക്ക് എടുത്തു കാണിക്കാനുണ്ടായിരുന്ന ഏക തെളിവ് പാരമ്പര്യം മാത്രമായിരുന്നു. വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിരത്തിവച്ചു കൊണ്ട് അവരുടെ വിശ്വാസാചാരങ്ങള്‍ തെറ്റാണെന്നും അവ ഉള്‍കൊണ്ട പൂര്‍വ്വ പിതാക്കള്‍ വഴിപിഴച്ചവരാണെന്നും പ്രവാചകന്മാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. അപ്പോള്‍ അവര്‍ നല്‍കിയ മറുപടി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.

തങ്ങളുടെ പിതാക്കന്മാരെ ഒരു മാര്‍ഗത്തില്‍ ഞങ്ങള്‍ കണ്ടു. അവരുടെ കാല്‍പാടുകളെ ഞങ്ങള്‍ പിന്തുടരുന്നവരാകുന്നു.’ (വി.ഖു 43 : 23)

മുന്‍തലമുറകള്‍ അനുവര്‍ത്തിച്ച നയം തന്നെയാണ് മുഹമ്മദ് നബി(സ)യുടെ ജനതയും സ്വീകരിച്ചത്. അല്ലാഹുവിന്റെ പ്രവാചകനാണ് താനെന്നു തിരുമേനി സലക്ഷ്യം തെളിയിച്ചു. അവര്‍ തെറ്റായ മാര്‍ഗത്തിലാണെന്നു വ്യക്തമായും സമര്‍ത്ഥിച്ചു. അബദ്ധമായ വിശ്വാസാചാരങ്ങള്‍ അവരിലേക്കു പകര്‍ന്ന പിതാക്കന്മാര്‍ വഴിപിഴച്ചവരാണെന്നു അവരെ ബോധ്യപ്പെടുത്തി. എന്നിട്ടും അന്ധമായി പിതാക്കന്മാരുടെ മാര്‍ഗം അവലംബിക്കാന്‍ മുതിരുകയാണ് നബി(സ)യുടെ ശത്രുക്കള്‍ ചെയ്തത്.

‘അല്ലാഹു അവതരിപ്പിച്ചവനെ അനുഗമിക്കുക’ എന്നു അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും ‘എന്നാല്‍ ഞങ്ങളുടെ പിതാക്കന്മാരെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ അതിനെ ഞങ്ങള്‍ അനുഗമിക്കും.’ അവരുടെ പിതാക്കള്‍ ഒന്നും ഗ്രഹിക്കാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരുമായിരുന്നിട്ടും അവരെ തന്നെ പിന്‍പറ്റുകയാണോ? (വി.ഖു)

തങ്ങളുടെ നിലപാട് ശരിയല്ലെന്നു തെളിവുകള്‍ വിളിച്ചോതുന്നു. എന്നിട്ടും പൂര്‍വ്വ പിതാക്കളുടെ മാര്‍ഗമാണെന്ന ഏകകാരണം കൊണ്ട് അതിലുറച്ചു നില്‍ക്കുന്നു. പിതാക്കളാകട്ടെ പൂര്‍ണമായും വഴിതെറ്റിയവരും. ഇതായിരുന്നു അവിശ്വാസികളുടെ അനുകരണത്തിന്റെ സ്വഭാവം. ഇത് അന്ധമായ അനുകരണത്തെ ഇസ്ലാം കഠിനമായി നിരോധിച്ചിരിക്കുന്നു.

ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് നമ്മുടെ മൂലപ്രമാണങ്ങള്‍. നബി(സ)യുടെ അനിഷേധ്യമായ അമാനുഷിക സിദ്ധികള്‍ – മുഅ്ജിസത്തുകള്‍ – തിരുമേനിയുടെ സത്യാവസ്ഥ തെളിയിക്കുന്നു. അതു കൊണ്ട് തന്നെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രമാണികത സ്ഥിരപ്പെട്ടു. ഇജ്മാഉം ഖിയാസും അംഗീകൃതങ്ങളാണെന്നു നബി(സ) പഠിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഈ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മതവിധി ആവിഷ്കരിക്കല്‍ ഒരിക്കലും അന്ധമായ അനുകരണമാവില്ല.

ഈ മൂല പ്രമാണങ്ങളില്‍ നിന്ന് ഇജ്തിഹാദു ചെയ്തു, മതവിധി കണ്ടെത്താന്‍ സ്വയം കഴിവില്ലാത്തവര്‍ അതിനു കഴിവുള്ള മദ്ഹബിന്റെ ഇമാമുകളെ തഖ്ലീദ് ചെയ്യുകയാണ് വേണ്ടത്. ഈ തഖ്ലീദ് അന്ധമായ അനുകരണമല്ല; നിര്‍ബന്ധമായ അനുഗമനമാണ്. പണ്ഡിതനും വിശ്വസ്തനും ഭക്തനുമായി മറ്റു പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുള്ള മുജ്തഹിദിനെ മാത്രമേ തഖ്ലീദ് ചെയ്യാന്‍ പാടുള്ളൂ. ഇങ്ങനെ സാധാരണക്കാരന്‍ ഏതെങ്കിലും ഒരു ഇമാമിനെ അനുഗമിക്കല്‍ നിര്‍ബന്ധമാണെന്ന കാര്യം ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. (മുസ്തസ്ഫാ 2 : 123)

പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമാണ് ഇജ്മാഅ്. ഇജ്മാഅ് മതത്തില്‍ അനിഷേധ്യമായ തെളിവും പ്രമാണവുമാണ്. അപ്പോള്‍ മദ്ഹബിന്റെ ഇമാമുകളെ അനുഗമിക്കല്‍ തെളിവിന്റെ അടിസ്ഥാനത്തിലുള്ള അനുകരണമാണ്.

മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം

‘ഇജ്തിഹാദിനു കഴിവുള്ളവര്‍ ഇജ്തിഹാദു ചെയ്യണം. കഴിവില്ലാത്തവര്‍’ ഇസ്തിഫ്താഅ്’ ചെയ്യണം. തെളിവു സഹിതം ഫത്വാ തേടുന്നതിനാണ് ഇസ്തിഫ്താഅ് എന്നു പറയുന്നത്. ഫത്വാ സ്വീകരിക്കുന്നത് തഖ്ലീദല്ല. അപ്പോള്‍ മുജ്തഹിദാണെങ്കില്‍, മുഖല്ലിദ് ആകണമെന്നില്ല. അതു പാടില്ല താനും. ഇസ്തിഫ്താ ചെയ്യുക അഥവാ തെളിവു സഹിതം ഫത്വാ തേടുക മാത്രമാണ് ചെയ്യേണ്ടത്.”

രണ്ടു വഹാബി പണ്ഡിതന്മാര്‍ ഒന്നിച്ചെഴുതിയ ‘തഖ്ലീദ് ഒരു പഠനം’ എന്ന പുസ്തകത്തില്‍ ഇവ്വിഷയകമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ് മുകളില്‍ കൊടുത്തത്.

ഇജ്തിഹാദിനു കഴിവില്ലാത്തവര്‍ ഒരു മുജ്തഹിദിനെ അനുഗമിക്കല്‍ നിര്‍ബന്ധമാണെന്നതു ഇജ്മാഅ് കൊണ്ടു സ്ഥാപിതമായ കാര്യമാണ്. ഇതിനു ഇത്തിബാഅ് (പിന്‍പറ്റല്‍) ഇസ്തിഫ്താഅ് (ഫത്വാ തേടല്‍) തഖ്ലീദ് (അനുകരിക്കല്‍) എന്നീ മൂന്ന് പദങ്ങളും ഉപയോഗിക്കാറുണ്ട്. നിദാന ശാസ്ത്രത്തില്‍ ആധികാരിക പണ്ഡിതനായ ഇമാം ഗസ്സാലി (450-505)യുടെ വാക്യങ്ങള്‍ തെളിവായി ഉദ്ധരിക്കാം.

‘സാധാരണക്കാരനു ഫത്വാ ചോദിക്കലും പണ്ഡിതന്മാരെ പിന്‍പറ്റലും നിര്‍ബന്ധമാകും.’ (മുസ്തസ്ഫാ 2-124)

സാധാരണക്കാരന്‍, അറിവും സ്വീകാര്യതയുമുണ്ടെന്ന് ബോധ്യപ്പെട്ടവരോടല്ലാതെ ഫത്വാ തേടരുത്” (മുസ്തസ്ഫാ 2-125)

“സാധാരണക്കാരനും മുഫ്തിയെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. കാരണം സാധാരണക്കാര്‍ക്കു അയാളെ പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്ന് പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) വ്യക്തമാക്കുന്നു.” (മുസ്തസ്ഫാ 2-123)

എന്നാല്‍ സാധാരണക്കാരനു ഇജ്തിഹാദിന്നാസ്പദമായ അറിവു നേടുവാനും മതവിധിയെക്കുറിച്ചു, സ്വയം ഒരു ധാരണയിലെത്തിച്ചേരുവാനും സാധിക്കാത്തത് കൊണ്ട്, മറ്റുള്ളവരെ തഖ്ലീദ് ചെയ്യല്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. (മസ്തസ്ഫാ 2-122)

ഇജ്തിഹാദിനു കഴിവുള്ള പണ്ഡിതനും മറ്റൊരാളെ തഖ്ലീദ് ചെയ്യല്‍ അനുവദനീയമാണെന്നു പറഞ്ഞിട്ടുള്ളവരുടെ കൂട്ടത്തില്‍, അഹ്മദു ബിന്‍ ഹമ്പല്‍, ഇസ്ഹാഖു ബിന്‍ റാഹവൈഹി, സുഫ്യാനുസ്സൌരി എന്നിവരും പെടുന്നു.’ (മുസ്തസ്ഫാ 2-121)

പണ്ഡിതന്മാരെ അനുഗമിക്കുന്നതിനു ഇത്തിബാഅ് പിന്‍പറ്റല്‍ ഇസ്തിഫ്താഅ് ഫത്വാ തേടല്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ  തഖ്ലീദ് അനുകരണം എന്നും ഉപയോഗിക്കാമെന്ന് ഇമാം ഗസ്സാലിയുടെ ഉദ്ധൃത വരികള്‍ തന്നെ സ്പഷ്ടമാക്കുന്നു. എന്നിരിക്കെ, സാധാരണക്കാരന്‍ ഫത്വാ സ്വീകരിക്കല്‍ തഖ്ലീദ് അല്ലെന്നു, എങ്ങനെ അദ്ദേഹം രേഖപ്പെടുത്തി? ഇതാണ് അടുത്തായി ചിന്തിക്കാനുള്ളത്.

തഖ്ലീദിനു രണ്ടു പ്രയോഗമുണ്ട്

തെളിവില്ലാതെ അഭിപ്രായം സ്വീകരിക്കുക – ഇതാണല്ലോ തഖ്ലീദ്. എന്നാല്‍ ഇനിതു രണ്ടു വ്യാഖ്യാനമുണ്ട്. ഒന്ന്, സ്വീകാര്യനായ ഒരു പണ്ഡിതന്‍ പറഞ്ഞ വിധി, ആ വിധിയുടെ തെളിവെന്തെന്നു മനസ്സിലാക്കാതെ, സ്വീകരിക്കുക. ഈ തഖ്ലീദാണ് അനുവദനീയമെന്ന് ഇമാം ഗസ്സാലിയും മര്റു പണ്ഡിതന്മാരും  പറഞ്ഞിട്ടുള്ളത്. സാധാരണക്കാരന്റെ ‘ഇസ്തിഫ്താഅ്’ ഈ അര്‍ത്ഥത്തിലുള്ള തഖ്ലീദാണ്; തെളിവോടു കൂടി ഫത്വാ സ്വീകരിക്കലല്ല. ഇതിന്റെ വിശദാംശം അന്യത്രവരുന്നുണ്ട്.

ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ അഭിപ്രായം സ്വീകരിക്കുക, ഇതാണ് രണ്ടാമത്തെ വ്യാഖ്യാനം. ഈ തഖ്ലീദ് അന്ധമായ അനുകരണമാണ്. അതു കൊണ്ടു തന്നെ അതു കുറ്റകരവും അധിക്ഷേപാര്‍ഹവുമാണ്. പണ്ഡിതന്മാരെ അനുകരിക്കല്‍ ഈ അര്‍ത്ഥത്തിലുള്ള തഖ്ലീദല്ല. കാരണം അവരെ അനുകരിക്കണമെന്നതിനു മതിയായ തെളിവുണ്ട്. ഇമാം ഗസ്സാലി തന്നെ പറയട്ടെ :

“സാധാരണക്കാരനു മുഫ്തിയെ അനുഗമിക്കല്‍ നിര്‍ബന്ധമാണ്. കാരണം അതിന് ‘ഇജ്മാഅ്’ തെളിവാണ്; മുസ്തഫ്തി പറഞ്ഞതു വ്യാജമാകട്ടെ, സത്യമാകട്ടെ, അബദ്ധമാകട്ടെ, സുബദ്ധമാകട്ടെ. മുഫ്തിയുടെയും സാക്ഷിയുടെയും വാക്കു സ്വീകരിക്കല്‍, അപ്പോള്‍, ഇജ്മാഅ് എന്ന തെളിവു കൊണ്ട് നിര്‍ബന്ധമായിക്കഴിഞ്ഞു. അതു കൊണ്ട് അത് തെളിവോടു കൂടി ഒരു വാക്ക് സ്വീകരിക്കലാണ്. ആകയാല്‍ അത് തഖ്ലീദല്ല. ഈ തഖ്ലീദു കൊണ്ട് നാം വിവക്ഷിക്കുന്നത് ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ ഒരഭിപ്രായം സ്വീകരിക്കുകയെന്നതാണ്.” (മുസ്തസ്ഫാ 2-123)

ഇസ്തിഫ്താഉം തഖ്ലീദും

ഇജ്തിഹാദിനു കഴിവുള്ളവനാണ് മുജ്തഹിദ്. തഖ്ലീദ് ചെയ്യുന്നവന്‍ മുഖല്ലിദും. ഫത്വാ ചോദിക്കുന്നവനു മുസ്തഫ്തി എന്നും പറയുന്നു. ഇസ്തിഫ്താഅ് അഥവാ ഫത്വാ തേടല്‍ രണ്ടു പേരില്‍ നിന്നുമുണ്ടാകും. മുജ്തഹിദില്‍ നിന്നുണ്ടാകുമ്പോള്‍ തെളിവു സഹിതം ഫത്വാ ചോദിക്കലാണ്; മുഖല്ലിദില്‍  നിന്നുണ്ടാകുമ്പോള്‍ തെളിവുകൂടാതെയും. മുജ്തഹിദിനു തെളിവു മനസ്സിലായില്ലെങ്കില്‍ ഫത്വാ സ്വീകരിക്കല്‍ ഹറാമും സാധാരണക്കാരനു തെളിവു മനസ്സിലായില്ലെങ്കിലും അതു സ്വീകരിക്കല്‍ നിര്‍ബന്ധവുമാണ്.

മുഖല്ലിദ് തെളിവു ചോദിക്കാന്‍ പാടില്ലെന്നോ മുജ്തഹിദ് അവനോടു തെളിവു പറയാന്‍ പാടില്ലെന്നോ ഇതിനര്‍ത്ഥമില്ല. തെളിവു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും തെളിവു വേണ്ട വിധം ഗ്രഹിക്കാതെ, വിധി സ്വീകരിച്ചാല്‍ അതു തഖ്ലീദു തന്നെ.  നിദാന ശാസ്ത്ര പണ്ഡിതനായ സുബ്കിയുടെ നിര്‍വ്വചനം കാണുക : “മത പണ്ഡിതന്റെ വാക്ക് അതിന്റെ തെളിവു മനസ്സിലാവാതെ സ്വീകരിക്കുന്നതാണ് തഖ്ലീദ്.” (ജംഉല്‍ജവാമിഅ് 2-253)

തെളിവു മനസ്സിലാക്കുന്നുവെങ്കിലോ? അതു തഖ്ലീദല്ല; ഇജ്തിഹാദു തന്നെയാണ്. ഇമാം മഹല്ലി പറയുന്നു :

“മറ്റൊരു പണ്ഡിതന്റെ വാക്ക്, അതിന്റെ തെളിവു വേണ്ടവിധം മനസ്സിലാക്കിക്കൊണ്ട്, സ്വീകരിക്കല്‍ അയാളുടെ ഇജ്തിഹാദോടൊത്തുവന്ന മറ്റൊരു ഇജ്തിഹാദാകുന്നു. (ശര്‍ഹുജം. ജവാമിഅ് 2- 251) ചുരുക്കത്തില്‍ ഫത്വാ സ്വീകരിക്കുമ്പോള്‍ തെളിവു വേണ്ടവിധം ഗ്രഹിച്ചാല്‍, ഇജ്തിഹാദും ഇല്ലെങ്കില്‍ തഖ്ലീദുമാണ്. മുജ്തഹിദും മുഖല്ലിദുമല്ലാത്ത ഒരു മുസ്തഫ്തി ഇല്ലതന്നെ. ഉണ്ടെന്ന് തഖ്ലീദു വിരോധികള്‍ എഴുതിവിട്ടതു മിതമായി പറഞ്ഞാല്‍ വ്യാജമാണ്.

മുജ്തഹിദിനേ തെളിവു ഗ്രഹിക്കാന്‍ കഴിയൂ

ഒരു വൈദ്യശാസ്ത്ര പണ്ഡിതന്‍ രോഗികളെ പരിശോധിച്ചു രോഗ നിര്‍ണ്ണയം നടത്തി, ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇതു കണ്ടു, ഒരു സാധാരണക്കാരന്‍ അല്ലെങ്കില്‍ മറ്റു പല വിഷയങ്ങളിലും വൈദഗ്ധ്യമുണ്ടെങ്കിലും വൈദ്യശാസ്ത്രത്തില്‍ വേണ്ടത്ര വിവരമില്ലാത്ത ഒരു വ്യക്തി രോഗം നിര്‍ണയിക്കാനും ഔഷധ നിര്‍ദ്ദേശം നല്‍കാനും തുടങ്ങിയാല്‍ ഫലം എന്തായിരിക്കും? മറുപടി ഊഹിക്കാവുന്നതേയുള്ളൂ. ഇതു തന്നെയാണ് ഇജ്തിഹാദിന്റെയും നില. ഗവേഷണ പടുവായ  ഒരു മഹാപണ്ഡിതന്‍, ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി തന്റെ മുമ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്കു സ്വയം മതവിധികള്‍ ആവിഷ്കരിക്കുന്നു. ഇതു കണ്ടു മറ്റുള്ളവരും ഗവേഷണത്തിനൊരുങ്ങിയാല്‍  അപകടങ്ങള്‍ സംഭവിക്കും.

വൈദ്യശാസ്ത്രമറിയാത്തന്‍ അറിയുന്നവനെ സമീപിക്കുകയാണ് വേണ്ടത്. ബുദ്ധിയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികൂലമായി പ്രതികരിക്കാനിടയില്ല. എന്നാല്‍ ഡോക്ടര്‍ രോഗം കണ്ടുപിടിച്ചു ഔഷധം നിര്‍ണയിച്ചു കൊടുക്കുമ്പോള്‍ തെളിവു പറയാറുണ്ടോ? പറഞ്ഞാല്‍ പ്രയോജനമുണ്ടോ? ഇല്ല; അതാണു ശരി. രോഗം നിങ്ങള്‍ പറഞ്ഞതു തന്നെയാണെന്നതിനു എന്താണ് തെളിവ്? ഈ ഔഷധം അതിന്റെ ശമനത്തിനുതകുമെന്നതിനെന്തു ലക്ഷ്യം? ഇതില്‍ എന്തൊക്കെ ചേരുവകള്‍ ചേര്‍ത്തിട്ടുണ്ട്? അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്? ശാസ്ത്ര വിശാരദന്മാര്‍ക്ക് ഇക്കാര്യത്തില്‍ എന്തൊക്കെ അഭിപ്രായങ്ങളുണ്ട്? എന്നിങ്ങനെ സാധാരണക്കാരന്‍ ചോദിച്ചാല്‍ ബുദ്ധിയുള്ള വല്ല ഡോക്ടറും അതിനു മറുപടി പറയാനൊരുങ്ങുമോ? ഒരുങ്ങിയാല്‍ തന്നെ രോഗിക്കതു മനസ്സിലാകുമോ? മനസ്സിലായില്ലെങ്കില്‍ ചികിത്സ നടത്തേണ്ടതില്ലെന്നു ലോകത്താര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ? ഇല്ല എന്നല്ലാതെ മറുപടിയില്ല.

സാധാരണക്കാരന്‍ മതവിധി തേടുന്നതിന്റെ നില ഇതില്‍ നിന്നു ഭിന്നമല്ല. മുജ്തഹിദ് പ്രശ്നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍ തെളിവു പറയണമെന്നില്ല. പറഞ്ഞാല്‍ പഠിക്കാത്തവര്‍ക്ക് മനസ്സിലാവുകയുമില്ല. തെളിവു മനസ്സിലായില്ലെങ്കില്‍ അതു സ്വീകരിക്കേണ്ടതില്ലെന്നു നൂതന വാദികള്‍ക്കല്ലാതെ മറ്റാര്‍ക്കും അഭിപ്രായമില്ല. ഇമാം മഹല്ലി പറയുന്നു; “തെളിവു ഗ്രഹിക്കാന്‍ മുജ്തഹിദിനു മാത്രമേ കഴിയൂ. കാരണം, അതു ലക്ഷ്യം എതിര്‍ ലക്ഷ്യത്തില്‍ നിന്നു സരക്ഷിതമാണെന്നറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതാകട്ടെ സകല ലക്ഷ്യങ്ങളെയും സൂക്ഷ്മ പരിശോധന നടത്തുന്നതിനെ ആസ്പദിച്ചുമിരിക്കുന്നു. അതു മുജ്തഹിദിനേ സാധിക്കൂ. (ശര്‍ഹു ജംളല്‍ ജവാമിഅ് 2-393)


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍