ഇസ്ലാം സമ്പൂര്‍ണ്ണ ജീവിത മാര്‍ഗമാണ്. അതു വിഭാവനം ചെയ്യുന്ന സാമ്പത്തിക പദ്ധതി അന്യൂ നവും സമഗ്രവുമാണ്. സമ്പത്തിന്റെ പരമാധികാരം അല്ലാഹുവിനാകുന്നു. ‘മരിക്കുന്നതിന് മുമ്പ് നാം നിങ്ങള്‍ക്കു നല്‍കിയതില്‍ നിന്ന് ചെലവ് ചെയ്യുക”(അല്‍ മുനാഫിഖൂന്‍ 10), അല്‍ ബഖറഃ (254). ബുദ്ധിയും, വിവേകവും മാന്യതയുമുള്ള പലരും സമ്പത്തില്ലാത്തവരും അതൊന്നുമില്ലാത്ത പലരും വലിയ സമ്പന്നരുമായിട്ടു നമുക്കു കാണാം. ഈ സാഹചര്യ തെളിവ് പ്രസ്തുത ഖുര്‍ആനിക സത്യത്തെ സാക്ഷീകരിക്കുന്നു. അല്ലാഹു ചിലര്‍ക്കു സമ്പത്തു നല്കി, മറ്റു ചിലരെ ദരിദ്രരാക്കി, മറ്റു ചിലരെ മധ്യനിലയില്‍ നിലനിര്‍ത്തി. സമ്പന്നരെ സര്‍വ്വതല സ്വതന്ത്രരാക്കുകയോ ദരിദ്രരെ പിച്ചപ്പാള യെടുക്കാന്‍ വിടുകയോ ചെയ്തില്ല.
മനുഷ്യകുടുംബം പരസ്പരാശ്രയത്തിലൂന്നിയ സാമൂഹ്യാവസ്ഥയില്‍ സംവിധാനിക്കപ്പെട്ടിരിക്കുകയാല് അന്യോന്യം പ്രശ്നങ്ങള്‍ പഠിച്ചും പരിഹരിച്ചും മുന്നോട്ടു നീങ്ങു ന്നതിനായി ദരിദ്രരുടെ സംരക്ഷണച്ചുമതല സമ്പന്നരെ ഏല്‍പ്പിച്ചു. സമ്പാദനത്തിനും വിനിമയത്തിനും മാര്‍ഗരേഖകളും അതിര്‍വരമ്പുകളും നിര്‍ണ്ണയിച്ചു. ദാനധര്‍മ്മങ്ങള്‍ക്ക് അമിത പ്രോല്‍സാഹനവും അവര്‍ണ്ണനീയ പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ടു. ദാനം സ്വീകരിക്കുന്നവര്‍ ഇകഴ്ത്തപ്പെടാനോ മാനസിക ശാരീരിക പീഢനങ്ങള്ക്കിടയാകാനോ പാടില്ലന്ന് കര്‍ക്കശമായി ഇസ്ലാം വിലക്കുന്നു. ജീവിക്കാനവസരം നല്കിയവന് ജീവിത ചുറ്റുപാടുകള്‍ ലളിതമാക്കാന്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും അവകാശ സംരക്ഷണത്തിനായി നിയമങ്ങളും ചട്ടങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തു. നിര്‍ബന്ധ ദാനം നടപ്പാക്കുന്നവര്‍ക്ക് സുവിശേഷവും ലംഘിക്കുന്നവര്‍ക്ക് ഗൌരവമായ താക്കീ തും ഖുര്‍ആനിലൂടെ നല്കി.
യാചനയെ കഠിന ഭാഷയില്‍ നിരുത്സാഹപ്പെടുത്തിയ നബി(സ്വ) “യാചനാ സ്വഭാവമു ള്ളലര് (അന്ത്യനാളില്‍) മുഖത്ത് മാംസളഭാഗമില്ലാത്ത വൈരൂപിയായി അല്ലാഹുവിനെ അഭിമുഖീകരിക്കും” എന്ന് പറയുകയുണ്ടായി. സമ്പാദനവും വിനിമയവും മുടിനാരിഴ കീറി വിചാരണ ചെയ്യപ്പെടുമെന്ന മുന്നറിയിപ്പു നല്‍കുകയും ഓരോ കാശും എങ്ങനെ നേടി, എന്തില്‍ ചെലവഴിച്ചു എന്നിങ്ങനെ വിചാരണ നടത്തി വ്യക്തമായ മറുപടി ലഭിക്കും വരെ ഒരാള്‍ക്കും തന്റെ കാല്പാദങ്ങള് മുന്നോട്ട് ചലിപ്പിക്കാന്‍ കഴിയില്ലന്ന് നബി തിരുമേനി ഉല്‍ബോധിപ്പിക്കുകയും ചെയ്തു.
സകാത്ത് നിര്‍വ്വഹണത്തിന്റെ മേന്മകള്
(1) സച്ചരിതരുടെ മഹിതപാത അനുധാവനം ചെയ്യുക വഴി ഇസ്ലാമിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. (2) മതത്തിന്റെ അവിഭാജ്യ ഘടകം അംഗീകരിച്ചു നടപ്പിലാക്കുക വഴി സത്യദീനിന്റെ യശസ്സുയര്‍ത്തുന്നു. (3) അല്ലാഹുവിന്റെ അഭിലാഷത്തെ സാക്ഷാത്ക്കരിക്കുകയാല് ദൈവപ്രീതി കരഗതമാകുന്നു. (4) പ്രവാചകാധ്യാപനം ശിരസ്സാവഹിക്കുന്നതിലൂടെ തിരുനബിയുടെ പ്രിയം കരസ്ഥമാകുന്നു. (5) സജ്ജനങ്ങളുടെയും ദൈന്യതയകലുന്ന ബലഹീനരുടെയും ബഹുമുഖ ആശീര്‍വാദങ്ങള്‍ക്കും ഗുണഫല പ്രാര്‍ഥനകള്‍ക്കും പാത്രീഭവിക്കുന്നു. (6) ഒരു മുസ്ലിം സഹോദരന്റെ പ്രയാസമകറ്റിയാല്‍ അന്ത്യനാളില്‍ അവന്റെ വമ്പിച്ച പ്രയാസം അല്ലാഹു നീക്കുമെന്ന നബിവചനത്തിന്റെ പുലര്‍ച്ച ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്നു. (7) സമൂഹത്തിലെ അശരണരോട് കാരുണ്യം കാട്ടുകയാല്‍ ദൈവത്തിന്റെ പ്രത്യേക കാരുണ്യത്തിനര്ഹനാകുന്നു. (8) സമ്പത്തും ശരീരവും മാലിന്യമുക്തമാകുന്നു. (9) ജീവിതമാ സകലം അഭിവൃദ്ധി വഴിഞ്ഞൊഴുകുന്നു. (10) ദാരിദ്യ്ര ഭയാശങ്ക സൃഷ്ടിക്കുന്ന പൈശാചിക ദുര്‍ബോധനത്തെ അഗണ്യകോടിയില്‍ തളളുക വഴി ആത്മസംസ്കരണം കൈവരുന്നു. (11) പണം അല്ലാഹുവി ന്റേതാണെന്നും സകാത്ദാന കല്പന ഞാന്‍ അനുസരിക്കുന്നുവെന്നും ഓരോ ചില്ലിക്കാശും വിചാരണ ചെയ്യപ്പെടുമെന്നുമുളള ബോധം അധാര്‍മ്മിക സമ്പാദനത്തില്‍ നിന്നും വിശ്വാസിയെ തടഞ്ഞു നിര്‍ത്തുന്നു. (12) വിശ്വാസം കരുത്താര്‍ജ്ജിക്കുന്നു. (13) പ്രതിഫലനാളില്‍ വമ്പിച്ച ആദരവിന് വഴിയൊരുങ്ങുന്നു.
സകാത്ത് നല്കാതിരുന്നാല്…!!!
(1) അവകാശം നിഷേധിക്കപ്പെടുന്ന പട്ടിണിപ്പാവങ്ങളുടെ ശാപപ്രാര്‍ഥനക്ക് പാത്രമാകുന്നു. (അക്രമിക്കപ്പെടുന്നവരുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുന്നതിനു മുന്നില്‍ തടസ്സങ്ങളൊന്നുമില്ല.) (2) ധിക്കാരം വഴി അല്ലാഹുവിന്റെ കോപത്തിനര്ഹരാവുകയും ഖാറൂനിന്റെ ദുര്‍ഗതി ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. (3) അല്ലാഹുവിന്റെയും മാനവകുലത്തിന്റെയും എതിരാളിയായ പിശാചിന് കീഴ്പ്പെടുകയാല്‍ ദൈവകോപമിരട്ടിക്കാന് നിമിത്തമാകുന്നു. (4) മതത്തിന്റെ സുപ്രധാന അധ്യാപനത്തെ അവഗണിക്കുക വഴി അതിന്റെ പവിത്രതക്ക് മങ്ങലേല്പിക്കുന്നു. (5) അനാസ്ഥ കാരണം ദരിദ്രരുടെ എണ്ണം പെരുകാനും ഇതര മതസ്ഥര്‍ക്കിടയില്‍ ഇസ്ളാമിക സമ്പദ്വ്യവസ്ഥ പഴിചാരപ്പെടാനും വഴിയൊരുങ്ങുന്നു. (6) ദാനശീലമില്ലാത്ത കഠിനഹൃദയനാകയാല് ദൈവകാരുണ്യം തടയപ്പെടുന്നു. (7) ജീവിതം അടിമുടി അഭിവൃദ്ധി തടയപ്പെടുകയും ക്ഷാമം പിടിപെടാന്‍ നിമിത്തമാവുകയും ചെയ്യുന്നു.
ബുറൈദഃ (റ) ല്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു.”സകാത് നല്‍കാത്ത ജനതയെ അല്ലാഹു ക്ഷാമം കൊണ്ട് പരീക്ഷിക്കുന്നതാണ്”(ത്വബ്റാനി).”മൃഗങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ സകാത് നല്‍കാത്ത ജനതക്ക് അല്ലാഹു മഴവര്‍ഷം തടഞ്ഞേനെ” (ഇബ്നു മാജ, ബൈഹഖി). (8) പാവങ്ങളെ യാചകവൃത്തിയിലേക്ക് തളളിവിടുന്നു. (9) സാമ്പത്തിക നഷ്ടത്തിന് ഹേതുവാകുന്നു.
ആയിഷാ ബീവി (റ) യില്‍ നിന്ന് ഉദ്ധൃതമായ ഒരു ഹദീസ്. “വീട്ടാന്‍ ബാധ്യതപ്പെട്ടു കിടക്കുന്ന സകാത് സമ്പത്തിന് നഷ്ടം വരുത്താതിരിക്കില്ല” (ബസ്സാര്‍, ബൈഹഖി). (10) വിചാരണ നാളില്‍ അതികഠിനമായ ഖേദത്തിനിടയാകുന്നു. (11) അന്ത്യനാളില്‍ അവര്‍ണ്ണനീയ ശിക്ഷയ്ക്ക് പാത്രമാകുന്നു.
നബി (സ്വ) പറഞ്ഞു :”നിങ്ങള്‍ സമ്പത്തിനെ സകാത് കൊണ്ട് നന്നാക്കുക. സ്വദഖകള്‍ നല്കി രോഗികളെ ചികിത്സക്ക് വിധേയരാക്കുക.” തുടര്‍ന്ന് താഴെ അര്‍ഥം വരുന്ന ഖുര്‍ആന്‍ വാക്യം നബി (സ്വ) ഓതി.
“അല്ലാഹു സമ്മാനിച്ച അനുഗ്രഹത്തില്‍ നിന്ന് ചെലവഴിക്കാന്‍ ലുബ്ധ് കാണിക്കുന്നവര്‍ തങ്ങള്‍ക്കതു നന്മയായി ഭവിക്കുമെന്ന് കണക്കു കൂട്ടുന്നു. അന്ത്യദിനത്തില്‍ ആ സമ്പത്ത് മാലയണിയിക്കപ്പെടുക തന്നെ ചെയ്യും” (അബൂദാവൂദ്, ബൈഹഖി, ത്വബ് റാനി).
RELATED ARTICLE