നിസ്കാരത്തിന്റെ പ്രാധാന്യത്തെയും ഫലത്തെയും ആവശ്യകതയെയും സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. പൂര്‍വ്വ പ്രവാചകന്മാരും സമുദായവുമെല്ലാം നിസ് കാരത്തില്‍ ശ്രദ്ധിച്ചിരുന്നു എന്ന് ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാം. എന്നെയും എന്റെ സന്തതികളെയും നിസ്കാരം നിലനിര്‍ത്തുന്നവരാക്കേണമെന്ന ഇബ്റാഹീം നബി (അ) യുടെ പ്രാര്‍ഥനയും മറ്റൊരു ആയത്തിലൂടെ തന്റെ പിന്‍തലമുറയും നിസ്കാരം കൃത്യമായി നിര്‍വ്വഹിച്ചിരുന്നു എന്ന റബ്ബിന്റെ അറിയിപ്പുമെല്ലാം ഉദാഹരണങ്ങള്‍ മാത്രം. ‘ഇസ്ഹാഖിനും യഅ്ഖൂബിനും നാം വര്‍ദ്ധനവ് നല്‍കുകയും അവരെ നാം സജ്ജനങ്ങളും നമ്മുടെ കല്‍പന പ്രകാരം സന്മാര്‍ഗ്ഗം കാണിക്കുന്ന നേതാക്കളുമാക്കി. നന്മ ചെയ്യാനും നിസ്കാരം നിലനിര്‍ത്താനും നാം അവരെ ബോധിപ്പിക്കുകയും ചെയ്തു (അമ്പിയാഅ് - 72,73).
ഇസ്മാഈല്‍ (അ) നിസ്കാരം കൃത്യമായി പാലിക്കുവാന്‍ തന്റെ കുടുംബത്തെ ഉപദേശിക്കുന്നതും മൂസ (അ) സ്രഷ്ടാവില്‍ നിന്ന് നിസ്കാരം കൃത്യമായി നിര്‍വ്വഹിക്കാനുളള ആജ്ഞ ഏറ്റുവാങ്ങുന്നതും ഹള്റത്ത് ലുഖ്മാനുല്‍ ഹക്കീം (റ) തന്റെ മകനെ നിസ്കാരത്തിന്റെ കാര്യത്തില്‍ ഉപദേശിക്കുന്നതുമെല്ലാം ഖുര്‍ആനില്‍ കാണാവുന്നതാണ്. ഇസ്രാഈല്യരോട് നിസ്കാരം നിലനിര്‍ത്തണമെന്ന ഉടമ്പടി അല്ലാഹു വാങ്ങിയ വിവരം അല്‍ബഖറ സൂറ എണ്‍പത്തിമൂന്നില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ പ്രവാചകന്മാരുടെ ചര്യയും പൂര്‍വ്വ സമുദായത്തോടുളള ഉടമ്പടിയും വിശ്വാസിയുടെ ചിഹ്നവുമൊക്കെയായ നിസ്കാരം മനുഷ്യന്റെ ഭൌതികവും ആത്മീയവുമായ നേട്ടത്തിനും പുരോഗതിക്കും മതിയായ കര്‍മ്മമാണ്.
RELATED ARTICLE