Click to Download Ihyaussunna Application Form
 

 

ആശൂറാ നോമ്പ്

ചരിത്രപ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നത് മുഹര്‍റം പത്തിന്റെ സവിശേഷതയാണ്. ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ്വ) വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ക്ക് അല്ലാഹു തിരഞ്ഞെടുത്തത് ഈ ദിവസത്തെയാണ്. നൂഹ്(അ), ഇബ്റാഹീം(അ), യൂസുഫ്(അ), യഅ്ഖൂബ്(അ), മൂസാ(അ),അയ്യൂബ്(അ), യൂനുസ്(അ), ഈസാ(അ) തുടങ്ങിയ നബിമാരെ വിവിധ പരീക്ഷണങ്ങളില്‍ നിന്നും ശത്രുശല്യങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്. വേദനിക്കുന്ന ഹൃദയത്തോടെ അല്ലാഹുവിലേക്ക് കൈകളുയര്‍ത്തിയ പലര്‍ക്കും പൂര്‍ണ സംതൃ പ്തി നല്‍കുന്ന മറുപടികള്‍ മുഹര്‍റം പത്തിന് നാഥന്‍ നല്‍കി. അല്ലാഹുവിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ പല ധിക്കാരികളെയും നശിപ്പിച്ചുകൊണ്ട് ദീനിനെ സംരക്ഷിച്ച ദിനം കൂടിയാണ് മുഹര്‍റം പത്ത്. അതുവഴി, അല്ലാഹുവിന്റെ അനുസരണയുള്ള അടിമകള്‍ക്ക് പൂര്‍ണ സുരക്ഷിതത്വവും ഉന്നത വിജയവും ഉയര്‍ന്ന പദവികളും ഈ സുദിനത്തില്‍ അല്ലാഹു കനിഞ്ഞരുളുകയുണ്ടായി. “വല്‍ ഫജ്രിയില്‍ പറഞ്ഞ പ്രഭാതം ആശൂറാഇന്റെ പ്രഭാതമാണ്” (ഗാലിയത്:2/85).

മനുഷ്യകുലത്തിന് ഈ ദിനത്തില്‍ അല്ലാഹു നല്‍കിയ അസംഖ്യം അനുഗ്രഹങ്ങളെ അനുസ്മരിച്ചുകൊ ണ്ട് പ്രത്യേകാരാധനകളിലൂടെ നന്ദി ചെയ്യാന്‍ നമ്മോട് കല്‍പിക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി(സ്വ)ക്ക് മുമ്പുള്ള എല്ലാ പ്രവാചകന്മാരും ഈ ദിവസത്തെ പ്രത്യേകം പരിഗണിച്ചിരുന്നതായി ഹദീസുകളിലുണ്ട്. കാരണം: മുഹര്‍റം പത്ത്, മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിന്റെ മാത്രം വിശേഷദിനമല്ല, പൂര്‍വ്വ പ്രവാചകരുടെയും പൂര്‍വ്വിക സമുദായങ്ങളുടെയെല്ലാം വിശേഷ ദിനമായിരുന്നു.

അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകടനത്തിന് ഏറ്റവും അനുയോജ്യമായ ഇബാദത്തായി ഇസ്ലാം എടുത്തു കാട്ടിയത് വ്രതാനുഷ്ഠാനത്തെയാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ എന്ന അതിമഹത്തായ അനുഗ്രഹത്തിന്റെ മാസമായതുകൊണ്ടാണ് റമളാന്‍ മാസം നിര്‍ബന്ധ വ്രതാനുഷ്ഠാനത്തിന് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മുഫസ്സിറുകള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചകളില്‍ വ്രതാനുഷ്ഠാനം സുന്നത്തായത് നബി(സ്വ) തങ്ങളുടെ ജന്മദിനമെന്ന നിലക്ക്, ആ മഹത്തായ അനുഗ്രഹത്തോടുള്ള നന്ദിയായാണ്. ഇപ്രകാരം ആശൂറാഅ് നോമ്പും സുന്നത്താക്കപ്പെട്ടിരിക്കുന്നു. മുന്‍കാല നബിമാരും ഈ ദിനത്തില്‍ നോമ്പെടുത്തിരുന്നു.

“മുന്‍ കഴിഞ്ഞ പ്രവാചകന്മാരെല്ലാം നോമ്പെടുത്തിട്ടുള്ള ദിവസമായ ആശൂറാഅ് ദിവസം നിങ്ങളെല്ലാം നോമ്പെടുക്കണ”മെന്ന് നബി(സ്വ) പറഞ്ഞതായി അബൂഹുറയ്റ(റ) ഉദ്ധരിക്കുന്നു (ഇബ്നു അബീശൈബഃ). “നൂഹ് നബി(അ)യും സമുദായവും കപ്പലില്‍ നിന്ന് കരയ്ക്കിറങ്ങിയ ദിവസമായ മുഹര്‍റം പത്തിന് അവര്‍ നോമ്പുകാരായിരുന്നു” (ഗാലിയതുല്‍ മവാഇള്:2/86). ആഇശ ബീവി(റ) പറയുന്നു: “ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ ആശൂറാഅ് ദിവസം നോമ്പെടുത്തിരുന്നു. നുബുവ്വത്തിനു മുമ്പ് നബി(സ്വ)യും ഈ നോമ്പെടുത്തു. നബി(സ്വ) മദീനയില്‍ പോയപ്പോള്‍ ആശൂറാഅ് നോമ്പ് സ്വയം അനുഷ്ഠിക്കുന്നതിനു പുറമെ അനുയായികളോട് കല്‍പിക്കുകയും ചെയ്തു” (നസാഈ, തിര്‍മിദി, അബൂദാവൂദ്, ഇബ്നു മാജ).

നബി(സ്വ)യുടെ കാലത്തും അതിനു മുമ്പും ജൂതന്മാര്‍ ആശൂറാഅ് ദിവസത്തിന് പ്രത്യേക പദവിയും പ്രാധാന്യവും നല്‍കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഇബ്നു അബ്ബാസ്(റ) വിവരിക്കുന്നു: “നബി(സ്വ) മദീനയിലെത്തിയ ശേഷം ഒരു മുഹര്‍റം പത്തിന് ജൂതന്മാര്‍ നോമ്പനുഷ്ഠിക്കുന്നത് കണ്ട് കാരണമന്വേഷിച്ചപ്പോള്‍, ‘മൂസാ നബി(അ)യെ ഫിര്‍ഔനില്‍ നിന്നു രക്ഷിച്ച ദിനമാണതെ’ന്ന് അവര്‍ മറുപടി പറഞ്ഞു. (നബി(സ്വ) മക്കയില്‍ നിന്നു തന്നെ മുഹര്‍റം പത്തിനു വ്രതമെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ജൂതരുടെ മറുപടി കേട്ടപ്പോള്‍) മൂസാ(അ)യുമായി നിങ്ങളെക്കാള്‍ ബന്ധപ്പെട്ടവര്‍ ഞങ്ങളാണെന്ന് പറഞ്ഞുകൊണ്ട് ആശൂറാഅ് നോമ്പ് നോല്‍ക്കാന്‍ മുസ്ലിംകളോട് നബി(സ്വ) നിര്‍ദ്ദേശിച്ചു” (ബുഖാരി, മുസ്ലിം). ഖൈബറിലെ യഹൂദികള്‍ ആശൂറാഅ് ദിവസം നോമ്പെടുക്കുന്നതും സ്ത്രീകളെ ആഭരണമണിയിച്ചും അലങ്കരിച്ചും ഉത്സവം കൊണ്ടാടുന്നതും കണ്ടപ്പോള്‍ ഈ ദിവസം നിങ്ങളും നോമ്പെടുക്കണമെന്ന് മുസ്ലിംകളോട് നബി(സ്വ) നിര്‍ദ്ദേശിച്ചുവെന്ന് അബൂ മൂസാ(റ) വ്യക്തമാക്കിയിട്ടുണ്ട് (ബുഖാരി, മുസ്ലിം). ജാബിര്‍ ഇബ്നു സമുറ(റ) പറയുന്നു: “നബി(സ്വ) ആശൂറാഅ് നോമ്പ് കല്‍പിക്കുകയും അതിനു ഞങ്ങളെ പ്രേരിപ്പിക്കുകയും നോമ്പെടുക്കുന്നുണ്ടോയെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു”(മുസ്ലിം). നബി(സ്വ) ഒരു നിലയ്ക്കും ഒഴിവാക്കാത്ത നാലു കാര്യങ്ങളുണ്ട്. മുഹര്‍റം പത്തിന്റെ നോമ്പും ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പതു ദിവസത്തെ നോമ്പുകളും പ്രതിമാസം മൂന്നു വീതം നോമ്പുകളും സ്വുബ്ഹിക്കു മുമ്പുള്ള രണ്ടു റക്അത്ത് നിസ്കാരവുമാണവ (അന്നസാഈ). “നബി(സ്വ) മറ്റുള്ളവയെക്കാള്‍ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് നിര്‍ബന്ധ ബുദ്ധിയോടെ നോമ്പെടുത്തതായി ഞാന്‍ കണ്ടത് ദിവസങ്ങളുടെ കൂട്ടത്തില്‍ ആശൂറാഅ് ദിനത്തിലും മാസങ്ങളുടെ കൂട്ടത്തില്‍ റമളാനിലും മാത്രമാണ്” എന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നു (ബുഖാരി, മുസ്ലിം).

ആശൂറാഅ് ദിനത്തില്‍ “ഹസ്ബിയല്ലാഹു വ നിഅ്മല്‍ വകീല്‍, നിഅ്മല്‍ മൌലാ വ നിഅ്മന്നസ്വീര്‍” എന്ന് എഴുപത് തവണ പറയുന്നവരെ ആ വര്‍ഷത്തിലെ എല്ലാവിധ അനര്‍ഥങ്ങളില്‍ നിന്നും അല്ലാഹു സുരക്ഷിതമാക്കുമെന്ന് ഇമാം ഉജ്ഹൂരി(റ) പറഞ്ഞിട്ടുണ്ട് (തഖ്രീറു ഇആനത്ത്:2/267).

ആശൂറാഅ് നോമ്പ് നിര്‍ബന്ധമാണെന്ന് തോന്നുന്ന രൂപത്തില്‍ വളരെ കര്‍ശനമായാണ് നബി(സ്വ) ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയിരുന്നത്. സ്വഹാബികള്‍ നോമ്പെടുക്കുന്നുണ്ടോയെന്ന് നബി(സ്വ) സൂക്ഷ്മ നിരീക്ഷണം നടത്താറുണ്ടായിരുന്നുവെന്ന് ജാബിര്‍ ഇബ്നു സമുറ(റ) ഉദ്ധരിച്ച ഹദീസില്‍ പറഞ്ഞത് കര്‍ശന സ്വഭാവത്തിന്റെ തെളിവാണ്. ആഇശ(റ) നിവേദനം ചെയ്ത ഒരു ഹദീസിലും ഇതിന്റെ സൂചനയുണ്ട്. ആഇശ(റ) പറയുന്നു: ‘റമളാന്‍ നോമ്പ് ഫര്‍ളായതോടെ ആശൂറാഇന്റെ കാര്യത്തിലുള്ള കര്‍ശന ശാസന നബി(സ്വ) ഒഴിവാക്കി. കഴിയുന്നവര്‍ നോല്‍ക്കണമെന്നും അല്ലാത്തവര്‍ക്ക് ഒഴിവാക്കാമെന്നും തങ്ങള്‍ ഇളവു നല്‍കി’ (നസാഈ, അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ). ഹിജ്റക്കു ശേഷം റമളാന്‍ നോമ്പ് ഫര്‍ളായപ്പോള്‍ ആശൂറാഅ് നോമ്പിന്റെ കാര്യത്തില്‍ ചെറിയ വിട്ടുവീഴ്ച നല്‍കിയെങ്കിലും നബി(സ്വ) തുടര്‍ന്നും അതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അതിനാല്‍ ആശൂറാഅ് നോമ്പ് ഫര്‍ളല്ലെങ്കിലും ശക്തിയായ സുന്നത്താണ് (ഗാതുല്‍ മഅ്മൂല്‍: 2/89).

ആശൂറാഅ് നോമ്പ് നബി(സ്വ)യുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഫര്‍ളാക്കിയിരുന്നില്ല. എന്നാല്‍, ഫര്‍ള് പോലെ പ്രാധാന്യത്തോടെ നബി(സ്വ) അത് നടപ്പിലാക്കിയിരുന്നു. എന്നാല്‍, ഇമാം അബൂഹനീഫ(റ) ഉള്‍പ്പെടെയുള്ള ചില പണ്ഢിതന്മാര്‍ പറയുന്നത് ആദ്യഘട്ടത്തില്‍ അത് ഫര്‍ളായിരുന്നുവെന്നും പിന്നീട് റമളാന്‍ നോമ്പ് നടപ്പിലായപ്പോള്‍ ആശൂറാഇന്റെ നിര്‍ബന്ധ കല്‍പന പിന്‍വലിച്ചെന്നുമാണ്. ഈ അഭിപ്രായം ശാഫിഈ മദ്ഹബില്‍ ഇല്ലെങ്കിലും ആശൂറാഇന്റെ പ്രാധാന്യത്തിലേക്കുള്ള സൂചനയാണ്. ഇമാം നവവീ(റ) തന്നെയാണ് ഇതെല്ലാം പ്രഖ്യാപിച്ചത് (അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ഹദീസ് ഗ്രന്ഥത്തിന്റെ വ്യാഖ്യാനം:2/115).

END


RELATED ARTICLE

  • മുഹര്‍റം, അല്ലാഹുവിന്റെ മാസം
  • നാല് പവിത്ര മാസങ്ങള്‍
  • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
  • ആശൂറാ നോമ്പ്
  • ആശൂറാഇലെ പ്രത്യേക കര്‍മ്മങ്ങള്‍
  • ആശൂറാപ്പായസവും സുറുമയും
  • ചില സംശയങ്ങള്‍
  • തൌബയുടെ ദിനം
  • മുഹര്‍റം ഒമ്പതും പതിനൊന്നും
  • മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍