Click to Download Ihyaussunna Application Form
 

 

വിവാഹത്തിന് ഒരുങ്ങുമ്പോള്‍

ലൈംഗികനിര്‍വൃതി, സന്താനോല്‍പാദനം, മനഃശാന്തി, ചാരിത്ര്യ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവാഹത്തിനു പിന്നില്‍.  വിവാഹിതരാകുന്ന സ്ത്രീയും പുരുഷനും പരസ്പരം ഇണക്കവും പൊരുത്തവുമുള്ളവരാകണം.  ശാരീരികവും മാനസികവുമായി ഐക്യപ്പെടാനും പരസ്പരം അറിയാനും അടുക്കാനും മറക്കാനും പൊറുക്കാനും കഴിയുന്നവര്‍. നീ ഒന്നു നോക്കിയാല്‍ നിനക്ക് സന്തോഷം പകരുന്നവളായിരിക്കണം നിന്റെ പത്നി.  തിരുനബി(സ്വ)യുടെ ഉപദേശം അര്‍ത്ഥഗര്‍ഭമാണ്.  സൌന്ദര്യബോധം ആപേക്ഷികമാണ്.  ശരീരവടിവും ആകാവസൌഷ്ടവവും നിറവും മാത്രമല്ല സൌന്ദര്യം.  ഒരോരുത്തരുടെയും മനസ്സിന് ഇണങ്ങുന്നത് ആരെന്നു അവന്‍ തന്നെ തീരുമാനിക്കണം.  വെളുത്ത പെണ്ണിനെക്കാള്‍ ചിലര്‍ക്കു ചന്തവും സൌന്ദര്യവും കറുത്ത  പെണ്ണിലാണനുഭവപ്പെടുക.
കേവലം ബാഹ്യമായ നിറവും മികവുമല്ല ശുദ്ധമായ മനസ്സും സ്നേഹജന്യമായ ഹൃദയവും ഭര്‍ത്താവിനെ ആദരിക്കാനും അനുസരിക്കാനുമുള്ള വിനയവും കര്‍ത്തവ്യബോധവുമുണ്ടാകണം ഒരു നല്ല ഭാര്യക്ക്.
ഈ ഉത്തമഗുണം ഏതു സ്ത്രീയിലാണെന്നു കണ്ടെത്തുകയാണ് പുരുഷന്റെ പ്രഥമ കര്‍ത്തവ്യം.  വിവാഹിതനാകാന്‍ തീരുമാനിക്കുന്നതിനു മുമ്പ് തന്റെ ചുറ്റുപാടിനെക്കുറിച്ചവന്‍ ചിന്തിക്കണം.  തനിക്കു ഇണങ്ങിയ ഒരു ഇണയെ കണ്ടെത്തി സ്വന്തമാക്കുന്നതോടെ ഭാരിച്ച ഉത്തരവാദിത്തമാണ് ചുമലിലേറ്റുന്നതെന്ന ബോധം വേണം.  തന്നെ സഹിക്കാന്‍ കഴിയാത്ത തനിക്ക് ഒരു ഭാര്യയെ കൂടി സഹിക്കാന്‍ സാധിക്കുമോ?  തന്റെ വിശപ്പിനു വഴി കാണാത്ത തനിക്ക് ഒരാളുടെ വിശപ്പുകൂടി ഏറ്റെടുക്കാന്‍ കഴിയുമോ.?  അല്ലാഹുവിന്റെ മുന്നില്‍ സ്വന്തം ഉത്തരാവാദിത്തങ്ങള്‍ തന്നെ നിറവേറ്റാന്‍ കഴിയാത്ത താന്‍ ഭാര്യയുടെ ഉത്തരവാദിത്തം കൂടി എങ്ങനെ ഏറ്റെടുക്കും എന്നൊക്കെ ചിന്തിച്ച് വിവാഹരംഗത്ത് നിന്നും വഴിമാറിയവരുണ്ട്.  ഇമാം നവവി(റ) മുതല്‍ മര്‍ഹും സി.എം. അബൂബക്കര്‍ മുസ്ല്യാര്‍ മടവൂര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്ല്യാര്‍ വരെയുള്ള ആത്മീയ പണ്ഡിതന്മാരുംസൂഫിവര്യാരും.
മനസ്സിന്റെ ലാളിത്യവും ഉത്തരവാദിത്വബോധവുമാണ് അവരെ അവിവാഹിതരായി കഴിയാന്‍ പ്രേരിപ്പിച്ചത്.  വിവാഹം സുന്നത്താണല്ലോ, നിങ്ങള്‍ എന്തുകൊണ്ട് സുന്നത്തൊഴിവാക്കുന്നു?  എന്നു പ്രമുഖ പണ്ഡിതനായ ബിശ്റുല്‍ ഹാഫി(റ) നോടു കൂട്ടുകാര്‍ ചോദിച്ചു!
ബിശ്ര്‍ പറഞ്ഞ മറുപടി ഇതായിരുന്നു: വിവാഹമെന്ന സുന്നത്ത്    ഉപേക്ഷിച്ചതിന് എന്നെ ആക്ഷേപിക്കുന്നവരോട് പറയുക! ഞാന്‍ നിര്‍ബന്ധകാര്യങ്ങള്‍ വീട്ടുന്നതില്‍ വ്യാപൃതനാണ്.  എനിക്ക് സുന്നത്തെടുക്കാന്‍ നേരമില്ല.
യുവാക്കളെ, ലൈംഗികബന്ധത്തിനും ചിലവിനും സാധിക്കുമെങ്കില്‍ നിങ്ങള്‍ വിവാഹം ചെയ്യുക.  വിവാഹം കണ്ണിനെ ചിമ്മിപ്പിക്കുന്നതാണ്.  അതിനു സാധിക്കുന്നില്ലെങ്കില്‍ നോമ്പെടുക്കുക.  നോമ്പ് വികാരനിയന്ത്രണത്തിന് പര്യാപ്തമാണ് (ഹ.ശ).
ശുദ്ധനും സംശുദ്ധനുമായി അല്ലാഹുവിനെ അഭിമുഖീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സ്വതന്ത്രസ്ത്രീകളെ വിവാഹം ചെയ്യുക (ഹ.ശ).
നാലുകാര്യങ്ങള്‍ പ്രവാചക ചര്യയില്‍പെട്ടതാണ്.  നാണം, സുഗന്ധ ഉപയോഗം, ദന്തശുദ്ധീകരണം, വിവാഹം (ഹ.ശ).
ഒരാള്‍ വിവാഹിതനാകുന്നതോടെ മതത്തിന്റെ പകുതി പൂര്‍ത്തീകരിച്ചു.  ഇനി മറ്റേ പകുതിയില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ…. (ഹ.ശ). ഇങ്ങനെ ഒട്ടേറെ നബിവചനങ്ങള്‍ വിവാഹത്തിനു പ്രേരണ നല്‍കുന്നു.
സമ്പത്ത്, സൌന്ദര്യം, കുലീനത, മതബോധം എന്നീ ഗുണങ്ങള്‍ വിവാഹരംഗത്തു പരിഗണിക്കപ്പെടാറുണ്ട്.  മതബോധമുള്ളവരെ തിരഞ്ഞെടുത്തു വിജയിക്കുക. തിരുനബി(സ്വ) കല്‍പിച്ചു.
തന്റെ ഇണക്കുണ്ടായിരിക്കേണ്ട പ്രഥമഗുണം മതബോധം തന്നെ. മതബോധവും ദൈവചിന്തയുമില്ലാത്ത ഭാര്യ ഒരാള്‍ക്കു ഭൌതികലോകത്ത് ലഭിക്കുന്ന ശിക്ഷയാണ്.  സമ്പത്തിനു പ്രാമുഖ്യം നല്‍കുന്നവരുണ്ട്.  ഭാര്യയുടെ ധനം മോഹിച്ച് വിവാഹം ചെയ്തവര്‍, സ്ത്രീധനമെന്ന ചെകുത്താന്‍  കാവില്‍ ചെന്ന്പെട്ട പ്രേതബാധിതരെപോലെ അസ്വസ്ഥരായിരിക്കും.  തന്നെ മനസ്സിലാക്കാനും തനിക്കു പ്രേമമധുപൊഴിഞ്ഞ് തരാനും കഴിവുള്ള സൌഭാഗ്യവതിയായ പത്നിക്കു പകരം നോട്ടുകെട്ടുകളും തെങ്ങിന്‍പറമ്പുകളും മോഹിച്ചവര്‍.  അവര്‍ക്കു തങ്ങള്‍ മോഹിച്ചത് ലഭിക്കുന്നു.  ജീവിതസുഖം അന്യമാക്കപ്പെട്ട ഈ ദാമ്പത്യം ആടി ഉലയുന്നതു നാം കാണുന്നു.  പക്ഷേ, പണം തിരിച്ച് നല്‍കേണ്ടി വരുമെന്ന ഏകകാരണത്താല്‍ ഇവര്‍ തീ തിന്നു കഴിയുന്നു.  ഭാര്യയും ഭര്‍ത്താവും ഇരുവഴികളിലൂടെ വിഹരിക്കുന്നു.  ബാഹ്യ സൌന്ദര്യത്തിന്റെ മാദകത്വത്തില്‍ മതിമറന്നുവരുടെ സ്ഥിതിയും തഥൈവ.  സ്വന്തം ബെഡ്റൂമിലിരുന്ന് കാമുകനേയും ബോയ്ഫ്രെണ്ടിനെയും സ്വപ്നം കാണുന്നവര്‍.  സെല്ലുലാര്‍ഫോണിലൂടെ പ്രേമം ഒഴുക്കുന്നവര്‍, ഭര്‍ത്താവിനെ കെട്ടിപുണര്‍ന്ന് മറ്റൊരുത്തനെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നവര്‍.  വഞ്ചനയുടെ മഹാദുരന്തത്തിലാണിവര്‍ എത്തിപ്പെടുന്നത്.  അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യബോധത്തിന്റെയും പ്രതീകങ്ങളായ ഈ സുന്ദരികളുമൊത്തുള്ള ജീവിതം നരകസമാനമാണ്.  സ്ത്രീ സൌന്ദര്യത്തെ കുറിച്ചുള്ള തെറ്റായ ധാരണകളില്‍ കുരുങ്ങി തലയൂരാന്‍ കഴിയാത്ത ജീവിതങ്ങളെമ്പാടുമുണ്ട് നമ്മുടെ സമൂഹത്തില്‍.
തിരുനബി(സ്വ) പറഞ്ഞു സൌന്ദര്യത്തിനു വേണ്ടി   ഒരാളും ഒരു പെണ്ണിനെ വരിക്കരുത്.  സൌന്ദര്യം അവരെ അപകടപ്പെടുത്തിയേക്കാം.  ധനത്തിനു വേണ്ടിയും മംഗല്യം ചെയ്യരുത്.  ധനം അവരെ അഹങ്കരിപ്പിച്ചേക്കാം.  പക്ഷേ, മതബോധത്തനുവേണ്ടി നിങ്ങള്‍ സ്ത്രീയെ വിവാഹം ചെയ്യുക.
സ്ത്രീയും പുരുഷനും പ്രഥമമായി പരിഗണിക്കേണ്ടത് മതബോധമാണ്.  അച്ചടക്കം, ശാന്തശീലം, വിനയം, വിട്ടുവീഴ്ച തുടങ്ങിയ സ്വഭാവങ്ങളുള്ള ഇണയായിരിക്കണം തനിക്കു ലഭിക്കേണ്ടത് എന്ന വ്യക്തമായ ബോധം പെണ്‍കുട്ടികള്‍ക്കുമുണ്ടാകണം.  വിവാഹാന്വേഷണവുമായി ഇറങ്ങിത്തിരിച്ച രക്ഷിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ഈ ഗുണങ്ങള്‍ പാലിക്കാതെയുള്ള വിവാഹാന്വേഷണങ്ങളും നിശ്ചയങ്ങളുമൊന്നും തനിക്ക് സ്വീകാര്യമല്ലെന്നു ഉറച്ച സ്വരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്യണം.
പെണ്‍കുട്ടികളുടെ ഇംഗിതമറിയേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. തന്റെ ഇണയെ തീരുമാനിക്കാന്‍ രക്ഷിതാവിനെക്കാള്‍ സ്ത്രീ അര്‍ഹയാണ് എന്നു നബി(സ്വ) പഠിപ്പിച്ചത് ഇതുകൊണ്ടാണ്.  കന്യകയാണെങ്കില്‍ സ്ത്രീയുടെ നിശ്ശബ്ദസമ്മതമുണ്ടായാല്‍ മതിയെന്നും അകന്യകയാണെങ്കില്‍ സ്ത്രീയുടെ വാമൊഴി തന്നെ വേണമെന്നുമാണ് ശരീഅത്തിന്റെ കാഴ്ചപ്പാട്.
വിവാഹരംഗത്ത് മുസ്ലിം പെണ്ണിനു യാതൊരു സ്വാതന്ത്ര്യവുമില്ലെന്ന ആരോപണം നിരര്‍ത്ഥകമാണ്.   തനിക്കിഷ്ടപ്പെട്ട ഒരു പുരുഷനെ തന്നെ വേണമെന്ന് വാശിപിടിക്കാനവകാശം മുസലിം സ്ത്രീക്കുണ്ട്. പക്ഷേ, തന്റെ മുഴുവജീവിതഗുണകാംക്ഷിയായ രക്ഷിതാവിന് ആ പുരുഷന്‍ അനുയോജ്യനാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുക കൂടി വേണമെന്ന് മാത്രം.  തന്നില്‍ സമ്മര്‍ദ്ധം ചെലുത്തി രക്ഷിതാവ് തിരഞ്ഞെടുത്ത ഭര്‍ത്താവ് തനിക്ക് അനുയോജ്യനല്ലെന്ന് ബോധ്യപ്പെട്ട പ്രായപൂര്‍ത്തിയായ മുസ്ലിം യുവതിക്ക് പിതാവ് നടത്തിക്കൊടുത്ത വിവാഹം ക്യാന്‍സല്‍ ചെയ്യാനുള്ള അവകാശം വരെ ഇസ്ലാം വകവെച്ച് കൊടുത്തിട്ടുണ്ട്.  അനുയോജ്യനായ വരന് കന്യകയെ വിവാഹം ചെയ്തുകൊടുക്കാന്‍ പിതാവിന് അധികാരമുണ്ടെങ്കിലും അവളുടെ സമ്മതം ചോദിക്കണം.  അനുയോജ്യനല്ലെന്നു പിന്നീട് ബോധ്യപ്പെട്ടാല്‍ സമ്മതമില്ലാതെ പിതാവ് നടത്തിയ വിവാഹം അസാധുവായിത്തീരും.
തനിക്ക് അനുയോജ്യനായ പുരുഷനെ കണ്ടെത്തി അദ്ദേഹത്തിനു മാത്രമേ തന്നെ വിവാഹം ചെയ്തുകൊടുക്കാവൂ എന്ന് ഒരു പെണ്‍കുട്ടി പിതാവിനോട് പറഞ്ഞാല്‍ പിതാവ് അതനുസരിക്കണം.  മകള്‍ക്കും പിതാവിനുമിടയില്‍ ഭിന്നിപ്പും എതിര്‍പ്പുമില്ലാതിരിക്കുക.  മകള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുക എന്നീ ഉപാധികള്‍ അംഗീകരിച്ച് കൊണ്ടേ പിതാവിനു തന്റെ ക്യനകയായ മകളെ വിവാഹത്തിനു നിര്‍ബന്ധിക്കാന്‍ പാടുള്ളൂ എന്ന് (നിഹായ വാ-6-പേ-228) വ്യക്തമാക്കുന്നു.  പിതാവ് കണ്ടെത്തിയ പുരുഷനു തന്നെ വാഴണം  എന്നു അകന്യകയായ മകളെ നിര്‍ബന്ധിക്കാന്‍ പാടില്ല.  സമ്മതമില്ലാത്ത വിവാഹം അസാധുവാണ്.  കന്യകയെ തനിക്കിഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിക്കല്‍ കറാഹത്താണ് എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വിവരിക്കുന്നുണ്ട്.
വിവാഹവേദിയില്‍ തീരുമാനവും തിരഞ്ഞെടുക്കലും യുവതീയുവാക്കളുടെ അധികാരപരിധിയില്‍പെട്ടതാണ്.  അവരുടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന ഇണ അനുയോജ്യരല്ലെങ്കില്‍ മാത്രമേ രക്ഷിതാവ് എതിര് നില്‍ക്കാന്‍ പാടുള്ളൂ.  അനുയോജ്യനായ പുരുഷനെ വരിക്കാന്‍ തീരുമാനിച്ച അകന്യകയുടെ ഇംഗിതത്തിനു എതിര്‍ നില്‍ക്കാന്‍  രക്ഷിതാവിന് വകുപ്പില്ല.  ഈ സന്ദര്‍ഭത്തില്‍ പിതാവിനെ മാറ്റി നിര്‍ത്തി അടുത്ത ബന്ധുക്കളോ ഖാളിയോ നിയമാനുസൃതം വിവാഹം ചെയ്തുകൊടുക്കണമെന്നാണ് നിയമം.


RELATED ARTICLE

  • ഭര്‍ത്താവിനു വേണ്ടത്
  • ഭര്‍ത്താവിന്റെ വീട്ടില്‍
  • അവകാശങ്ങളും കടപ്പാടുകളും
  • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
  • പൊരുത്തവും പൊരുത്തക്കേടും
  • രഹസ്യം പുറത്തുപറയരുത്
  • ആദ്യരാത്രി
  • നിയന്ത്രിത രതി
  • രതിബന്ധങ്ങള്‍
  • സംതൃപ്ത ദാമ്പത്യം
  • മഹ്റ് മിസ്ല്
  • വിവാഹമൂല്യം
  • വചനവും സാക്ഷികളും
  • വലിയ്യും വിലായത്തും
  • വലിയ്യും വധൂവരന്‍മാരും
  • സ്ത്രീധനം
  • വിവാഹ സമ്മാനം
  • പെണ്ണ് കാണല്‍
  • വിവാഹാലോചന
  • കുഫുവ് ഒത്ത ഇണ
  • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
  • ദാമ്പത്യജീവിതം