മനസമാധാനത്തോടെയുള്ള സംതൃപ്ത ജീവിതമാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം.സന്താനോല്്പാദനത്തിലൂടെ മനുഷ്യവംശത്തിന്റെ നിലനില്പ് ഉറപ്പുവരുത്തുന്നതിനുള്ള പരിശുദ്ധ വഴിയാണ് വിവാഹം. നിങ്ങള്‍ക്കു സംതൃപ്തി ലഭിക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണയെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ പെട്ടതാണ്. നിങ്ങള്‍ക്കിടയില്‍ സ്നേഹകാരുണ്യങ്ങളെ അവന് സൃഷ്ടിക്കുകയും ചെയ്തു(ഖു.ശ).സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും താഴ്വരയിലാണ് കുടുംബജീവിതം നാമ്പെടുക്കുന്നത്. ജീവിതായോധനത്തിന് വേണ്ടി പകലന്തിയോളം കഷ്ടപ്പെടുന്ന പുരുഷന് ശക്തമായ മാനസിക ക്ലേശവും പിരിമുറുക്കവും അനുഭവിക്കുകയാണ്. പ്രശ്ന സങ്കീര്‍ണ്ണമായ പുരുഷന്റെ മനസ്സിന് ശാന്തിയും, ആനന്ദവും പകര്‍ന്നു അവനെ കര്‍മസജ്ജനാക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. പുരുഷന്റെ കര്‍മശേഷിയാണല്ലോ വികസനത്തിന്റെ ആധാരം. തന്റെ സുരക്ഷിതത്വവും സ്വസ്ഥതയും ഉറപ്പുവരുത്തുകയാണ് വിവാഹത്തിലൂടെ സ്ത്രീ. ദുഃഖവും സന്തോഷവും പങ്കിടാനും ലക്ഷ്യാധിഷ്ഠിതമായ ജീവിതം നയിക്കാനും ദാമ്പത്യ ജീവിതം അവസരമൊരുക്കുന്നു. തന്റെ ദുര്‍ബലവും അസ്വസ്ഥവുമായ മനസ്സിനു ശാന്തി നല്കുന്ന ജീവിതപങ്കാളിയുടെ സാന്നിദ്ധ്യം വിവാഹത്തിലൂടെ ലക്ഷ്യമാക്കുന്നു.
ഖുര്‍ആനിക ഭാഷ സ്പഷ്ടമാണ്. മനസ്സമാധാനം ലഭിക്കാന്‍ വേണ്ടിയാണ് വിവാഹം. കൂടുതല്‍ പ്രശ്നങ്ങളും സങ്കീര്‍ണ്ണതകളും സൃഷ്ടിക്കാന്‍ വേണ്ടിയല്ല. പുതിയ പ്രശ്നങ്ങള്‍ക്ക് വിവാഹനടപടികള്‍ കാരണമായിക്കൂടാ. പരസ്പരം സ്നേഹിക്കാനും കരുണയും ദാക്ഷിണ്യവും പ്രകടിപ്പിക്കാനും ദമ്പതിമാര്‍ക്ക് കഴിയണം. സ്വസ്ഥതയും സമാധാനവും ലഭിക്കാന്‍ ഇതനിവാര്യമാണ്. മറിച്ചായാല്‍ വിവാഹം തന്നെ ഒരു നരകയാതനയായിരിക്കും. ഭര്‍ത്താവിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തെ ആശ്വസിപ്പിക്കാനും ആനന്ദിപ്പിക്കാനും കഴിയാത്ത ഭാര്യ ഒരു പരാജയമായിരിക്കും. അവളുടെ ഭാരം പുരുഷന് അസഹ്യവുംക്ലേശകരവുമായിരിക്കും. തന്റെ ജീവിത പങ്കാളിയുടെ മനസ്സ് വായിക്കാനറിയാത്ത പുരുഷനും ഭൂമിയില്‍ നരകം പണിയുകയാണ്. ആനന്ദപീയുഷം നല്‍കേണ്ട ദാമ്പത്യ ജീവിതം ചിലര്‍ക്കെങ്കിലും ശാപവും നരകതുല്യമായി അനുഭവപ്പെടാറുണ്ട്. സ്നേഹത്തിനും വാത്സല്യത്തിനും ഇടമില്ലാത്തിടത്ത് പിന്നെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
തന്റെയും കുടുംബത്തിന്റെയും ജീവിതായോധനത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച പുരുഷന് തിരിച്ച് വരുമ്പോള്‍ പുഞ്ചിരിയോടെ അവനെ സ്വീകരിക്കാനും സ്നേഹത്തിന്റെ പൂന്തേന്‍ചൊരിഞ്ഞു കൊടുത്ത് അവന്റെ മനസ്സിനും കണ്ണിനും കുളിര് പകരാനും സ്ത്രീക്ക് കഴിയണം. സ്നേഹിക്കുന്നവര്‍ക്കുമാത്രമേ സ്നേഹം തിരിച്ച് കിട്ടുകയുള്ളൂ. അതുകൊണ്ട് തന്നെ പരസ്പരം സ്നേഹകാരുണ്യങ്ങള്‍ പങ്കിടേണ്ടതും സ്നേഹത്തിന്റെ പട്ടുനൂലില്‍ ദാമ്പത്യ ജീവിതത്തിന്റെ പൂ കോര്‍ക്കേണ്ടതുമാണ്.
ജീവിതത്തെ കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണ് മനുഷ്യര്‍ക്ക്. യുവത്വത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ വൈകാരികാവേശം ജനിക്കുകയും ഹൃദയം ഒരു പങ്കാളിയുടെ സാന്നിദ്ധ്യം ആഗ്രഹിക്കുകയും ചെയ്യുന്നു. ജന്തുവര്‍ഗങ്ങള്‍ക്കെല്ലാം അല്ലാഹു നല്കിയ ഒരു പ്രതിഭാസമാണത്. മനസ്സിന്റെ ഈ ത്വരയാണ് വിവാഹത്തിലേക്കും സന്താനോല്പാദനത്തിലേക്കും അതുവഴിയുള്ള വംശ വര്‍ധനവിനും നിലനില്പിനുമുള്ള സാഹചര്യ സൃഷ്ടിയിലേക്കുമൊക്കെ മനുഷ്യനെയും മറ്റു ജന്തുവിഭാഗങ്ങളെയും നയിക്കുന്നത്.
നൈമിഷിക വികാരത്തിന്റെയോ ക്ഷണികമായ തീരുമാനത്തിന്റെയോ അവിവേകപൂര്‍ണ്ണമായ ആലോചനയുടേയോ ഫലമാകരുത് വിവാഹം. തികച്ചും വ്യത്യസ്തമായ രണ്ടു ജീവിതങ്ങളെ ഒന്നാക്കി മാറ്റുന്ന ഒരു പരിശുദ്ധ കര്‍മത്തെ കേവലം വൈകാരിക പ്രശ്നമാക്കി എടുത്തുകൂടാ.
ദമ്പതികള്‍ തമ്മില്‍ മാനസികമായും ശാരീരികമായും പൊരുത്തപ്പെടണം. ഈ പൊരുത്തപ്പാടില്‍ വിശ്വാസം, സംസ്കാരം, ജീവിതരീതികള്‍, ഗാര്‍ഹികാന്തരീക്ഷം, സദാചാര ചിന്ത, സൗന്ദര്യം, തറവാടിത്തം തുടങ്ങിയ ഒട്ടനവധി കാര്യങ്ങളുടെ ഐക്യവും സമന്വയവുമാണ് പരിഗണിക്കപ്പെടേണ്ടത്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, വിവാഹത്തിന്റെ ലക്ഷ്യം തുടങ്ങിയ കാതലായ പ്രശ്നങ്ങള്‍ പരിഗണിക്കപ്പെടാതെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നതാണനുഭവം. അനുരജ്ഞനപ്പെടാനും അവധാനപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള കഴിവും തന്റേടവും ദമ്പതികള്‍ക്കുണ്ടാകണം. തിരുനബി(സ്വ) പറഞ്ഞു. അറിയുക സ്ത്രീകളോട് നല്ലത് ഉപദേശിക്കുക. അവര്‍ നിങ്ങളുടെ കീഴില്‍ സംരക്ഷണമേല്‍പിക്കപ്പെട്ടവരാണ്. വളഞ്ഞ വാരിയെല്ലില്‍ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത്. അവളെ ഉപദേശിക്കാതെ വിട്ടാല്‍ അത് വളഞ്ഞ് തന്നെ കിടക്കും. ഒറ്റയടിക്ക് ശരിപ്പെടുത്താന്‍ തുനിഞ്ഞാല്‍ അത് പൊട്ടിപ്പോകും.
വിവാഹത്തിനു ഒരുങ്ങുന്നവര്‍ പക്വതയും ഭാര്യയെ പുലര്‍ത്താന്‍ കഴിവും ഉള്ളവരായിരിക്കണം. യുവസമൂഹമേ, ഭാര്യയെ പുലര്‍ത്താന്‍ കഴിവുള്ളവര്‍ വിവാഹം ചെയ്യുക. അല്ലാത്തവര്‍ നോമ്പനുഷ്ഠിക്കുക. തീര്‍ച്ചയായും വ്രതം വികാരത്തെ ശമിപ്പിക്കുന്നതാണ്. വിവാഹ കമ്പോളത്തിലേക്ക് എടുത്ത് ചാടി ഭാര്യയുടെ സമ്പത്ത് കൊണ്ട് ജീവിക്കാമെന്ന് വ്യാമോഹിക്കുന്നവരുടെ മനോഭാവത്തെ എതിര്‍ക്കുകയും സ്വന്തമായ കഴിവും വ്യക്തിത്വവും നേടാതെ കേവല വൈകാരിക പ്രശ്നമായി വിവാഹത്തെ കാണരുതെന്ന് പഠിപ്പിക്കുകയുമാണ് ഈ ഹദീസ്.
വികാരശമനം വിവാഹത്തിന്റെ ഒരു ലക്ഷ്യം തന്നെയാണ്. പക്ഷേ, ആ ലക്ഷ്യസാഫല്യത്തിനു കനത്ത ബാധ്യതകളും ഉത്തരവാദിത്തങ്ങളും പുരുഷന് ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നാണ് ഇസ്ലാമിന്റെ ശാസന. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി വികാരശമനം നേടി തടി രക്ഷപ്പെടുത്താന്‍ ഇസ്ലാം ഒരു വഴിയും നല്‍കിയിട്ടില്ല.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മാന്യമായ പരിചരണം എന്നിവ നല്കി അവകാശങ്ങള്‍ വകവെച്ച് കൊടുത്ത് ഒരു സ്ത്രീയെ സംരക്ഷിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ചിന്തിച്ച് അനുകൂല മറുപടി ലഭിക്കുമ്പോഴാണ് വിവാഹത്തിനു മുതിരേണ്ടത്.
പുത്തന്‍ സമൂഹത്തിലും പ്രാചീന വര്‍ഗങ്ങളിലുമൊക്കെ സ്ത്രീ ചൂഷണോപാധിയായാണ് പരിഗണിക്കപ്പെട്ടത്. വികാരപൂര്‍ത്തിക്കുള്ള ഉപകരണമായി മാത്രം സ്ത്രീയെ കണ്ട പ്രാചീന യൂറോപ്പും അറേബ്യന്‍ ജാഹിലിയ്യത്തും ഇസ്ലാമിന്റെ പരിഷ്കരണങ്ങള്‍ക്കുമുന്നില്‍ വെറുപ്പോടെ, അമര്‍ഷത്തോടെ തലകുനിക്കുകയായിരുന്നു. എഗ്രിമെന്റ് മേരേജ്, കോണ്ട്രാക്റ്റ് മേരേജ് തുടങ്ങിയ ആധുനിക ജീര്‍ണ്ണതകളുടെ മുഖമുദ്രകളായ വിവാഹങ്ങള്‍ സ്ത്രീകളെ വികാരപൂര്‍ത്തിക്കുള്ള ഉപകരണങ്ങള്‍ മാത്രമായാണ് കാണുന്നത്. ഭാര്യയുടെയും മക്കളുടെയും സംരക്ഷണമേറ്റെടുക്കേണ്ട പുരുഷനെ കനത്ത സാമ്പത്തിക ഭാരവും ആത്മനിയന്ത്രണവുമാവശ്യമുള്ള ഈ ബാധ്യതകളില്‍ നിന്നൊഴിവാക്കിക്കൊടുത്തിരിക്കയാണ് പുത്തന്‍ പുരുഷാധിപത്യം. സ്ത്രീ സ്വാതന്ത്ര്യമെന്ന പേരിട്ട് അടങ്ങിക്കഴിയുന്ന സ്ത്രീകളെ തെരുവിലിറക്കിയ ഈ വര്‍ഗ്ഗം ആത്യന്തികമായി ലക്ഷ്യമാക്കുന്നത് പുരുഷമേധാവിത്വവും സ്ത്രീ ചൂഷണവുമാണ്.
ഇസ്ലാമില്‍ സ്ത്രീ പൂര്‍ണ്ണസ്വതന്ത്രയാണ്. തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഭാവി നിര്‍ണ്ണയിക്കാനും അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനും സ്വന്തം വ്യക്തിത്വം വച്ചുപുലര്‍ത്താനും അവര്‍ക്കധികാരമുണ്ട്. സമ്പാദിക്കാനും ക്രയവിക്രയം നടത്താനും സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട് നിര്‍ബന്ധിത സാഹചര്യത്തിലേ അവര്‍ തൊഴിലെടുക്കേണ്ടതുള്ളൂ. തന്റെയും സന്താനങ്ങളുടെയും സംരക്ഷണം പുരുഷനെ ഏല്‍പ്പിച്ചിരിക്കയാണ് ഇസ്ലാം. പിതാവ്, ഭര്‍ത്താവ്, സഹോദര൯ ആണ് സന്താനങ്ങള്‍ ഇങ്ങനെ പുരുഷരുടെ ഗ്രേഡ് നിര്‍ണ്ണയിച്ച് ഓരോരുത്തര്‍ക്കും സംരക്ഷണോത്തരവാദിത്തം നല്കിയിരിക്കുന്നു. ഇവരൊന്നിമില്ലാത്ത സാഹചര്യത്തില്‍ സമൂഹത്തിലെ സമ്പന്ന വ്യക്തികളോ ഇസ്ലാമിക രാഷ്ട്രസംവിധാനമോ ആണ് സ്ത്രീയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്.
പുറത്തിറങ്ങി തൊഴിലെടുക്കുന്നതും പാറയോട് മല്ലടിക്കുന്നതും തെരുവിലിറങ്ങി കോലാഹലമുണ്ടാക്കുന്നതുമെല്ലാം സ്ത്രീയുടെ ശാരീരിക പ്രകൃതിയോടും സ്ത്രൈണത എന്ന മഹത്തായ ഗുണത്തോടും യോജിച്ചതല്ല. ഭരണ പ്രക്രിയകളിലും പൊതുകാര്യത്തിലും സ്ത്രീ പങ്കാളിത്തം അവളുടെ ബുദ്ധിക്കും പ്രകൃതിക്കും അനുയോജ്യമല്ലാത്തതുകൊണ്ട് തന്നെ ആ രംഗത്ത് അവര്‍ക്ക് വിജയം വരിക്കാന്‍ സാധ്യതയും കുറവാണ്. ഇതെല്ലാം പരിഗണിച്ചുകൊണ്ട് ഇസ്ലാം പറഞ്ഞു. ഒരു സ്ത്രീ ജീവിതോപാധിക്ക് വേണ്ടി തൊഴിലെടുക്കാന്‍ പുറത്ത് പോകേണ്ടി വരരുത്. നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമേ അവര്‍ തൊഴിലിന് വേണ്ടി പുറത്തിറങ്ങാവൂ. ജീവിതോപാധിക്ക് മറ്റു വഴികളില്ലാത്ത സാഹചര്യത്തില്‍.
പൂര്‍ണ്ണ സംരക്ഷണവും ആരോഗ്യപരമായ സമീപനവും ഈ നിലപാടിലാണെന്നു കാണാനും സാമാന്യബുദ്ധിക്ക് പ്രയാസമില്ല. സ്ത്രീയെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമങ്ങള്‍ അവളെ പീഡിപ്പിക്കുകയാണ്. സംരക്ഷണത്തിന്റെ പൂര്‍ത്തീകരണമാണ് പര്‍ദ്ദ. ചിലര്‍ തെറ്റ് ധരിപ്പിക്കും പോലെ മുസ്ലിം സ്ത്രീകളെ കൊണ്ടാരും നിര്‍ബന്ധിച്ച് പര്‍ദ്ദ ധരിപ്പിക്കുകയല്ല, അവരുടെ വ്യക്തി വിശുദ്ധിയും ശാരീരിക സംരക്ഷണവും ഉറപ്പുവരുത്താന്‍ അനിവാര്യമായ ഒരു യൂണിഫോം നിര്‍ദ്ദേശിക്കുകയും ശരീരഭാഗങ്ങള്‍ മറച്ചിരിക്കണമെന്ന് അനുശാസിക്കുകയുമാണ് ഇസ്ലാം ചെയ്തത്. (കന്യാസ്ത്രീകളുടെ പര്‍ദ്ദ അവര്‍ സ്വയം അണിയുന്നതാണെന്നും മുസ്ലിം സ്ത്രീകളുടേത് പുരോഹിതന്മാര് നിര്ബന്ധിക്കുന്നതാണെന്നുമാണ് ചിലരുടെ കണ്ടുപിടുത്തം. കന്യാസ്ത്രീകളുടെ പര്‍ദ്ദ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണത്രെ. മുസ്ലിം സ്ത്രീയുടേത് പീഢനത്തിന്റെയും!
ഇണയെ തിരഞ്ഞെടുക്കുന്നതില്‍ മുസ്ലിം സ്ത്രീക്ക് യാതൊരു പങ്കാളിത്തവുമില്ലെന്നാണ് ആക്ഷേപം. സത്യത്തിനു വിരുദ്ധമാണിത്. തനിക്ക് ഇഷ്ടപ്പെടാത്ത ഒരു പുരുഷനെ ജീവിത പങ്കാളിയായി സ്വീകരിക്കാന്‍ സ്ത്രീയെ ആരും നിര്‍ബന്ധിക്കുന്നില്ല. ഏതെങ്കിലും പിതാക്കന്മാര് അനുയോജ്യനല്ലാത്ത പുരുഷനെ തന്റെ മകള്‍ക്ക് നിര്‍ബന്ധിച്ച് വിവാഹം ചെയ്തുകൊടുത്താല്‍ അത് കേന്സല് ചെയ്യാന്‍ മുസ്ലിം വനിതക്കവകാശമുണ്ടെന്നാണ് ഇസ്ലാമിക നിയമം. വിമര്‍ശകര്‍ക്ക് പക്ഷേ, ഇസ്ലാമിക നിയമങ്ങള്‍ പഠിക്കാന്‍ മനസ്സില്ലല്ലോ.
വിവാഹമോചനം, ബഹുഭാര്യത്തം, സ്വത്തവകാശം തുടങ്ങിയ നിയമങ്ങളിലും സ്ത്രീപിഢനം ആരോപിക്കാറുണ്ട്. ദമ്പതിമാരുടെ സംതൃപ്തജീവിതമാണ് വിവാഹലക്ഷ്യമെങ്കില്‍ ആ സംതൃപ്തി പൂര്‍ണ്ണമായി നഷ്ടപ്പെടുകയും പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പരസ്പരം വഴിപിരിയാന്‍ അനുവദിക്കുകയാണ് ബുദ്ധി. പൊരുത്തപ്പെടാത്ത രണ്ടുജീവിതങ്ങള്‍, രണ്ട് ദിശകളിലേക്കൊഴുകിക്കൊണ്ടിരിക്കുന്ന രണ്ട് നദികളാണ്. ഇതുരണ്ടും സന്ധിക്കുക അസാധ്യമാണ്. ഓരോന്നിനെയും അതാതിന്റെ ദിശയിലേക്കൊഴുകാന്‍ വിടാതെ സന്ധിപ്പിക്കാന്‍ തുനിയുന്നതാണ് ബുദ്ധിശൂന്യത. വിവാഹമോചനത്തിന്റെ അടിസ്ഥാനമിതാണ്. പക്ഷേ, എല്ലാ നിയമങ്ങളെയും പോലെ വിവാഹമോചന നിയമവും സമൂഹം ദുരുപയോഗപ്പെടുത്താറുണ്ട്. അതു തടയാന്‍ മറ്റു നടപടികള്‍ സ്വീകരിക്കയാണ് വേണ്ടത്.
ബഹുഭാര്യാത്തം ഒരിസ്ലാമിക അനുശാസനയായും ഇസ്ലാമിന്റെ മുഖമുദ്രയായുമാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. സത്യത്തില്‍ ഇസ്ലാമേതര സമൂഹങ്ങളില്‍ ബഹുഭാര്യാത്തം വന്‍തോതില്‍ നടക്കുന്നുണ്ട്. ഭാരതത്തിലെ ഹിന്ദു സമുദായത്തില്‍ പതിനഞ്ച് ശതമാനത്തിലേറെയാണ് ബഹുഭാര്യാത്തത്തിന്റെ എണ്ണം. ഇവര്‍ക്കിടയില്‍ ഇന്നും ബഹുഭര്‍തൃത്വമെന്ന പ്രാകൃതാചാരം നിലനില്‍ക്കുന്നുണ്ട്. ദേവദാസി സമ്പ്രദായവും മറ്റും വേശ്യാവൃത്തിക്കു മതത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും നിയമപ്രാബല്യവും നല്‍കുന്നതാണ്. ഇതൊന്നും കാണാതെ ഇസ്ലാം ഒരു പ്രത്യേക സാഹചര്യത്തില്‍ മാത്രം അനുവദിച്ചതും അറ്റമില്ലാത്ത എണ്ണം സ്ത്രീകളെ വച്ച് പുലര്‍ത്തുന്ന ജാഹിലിയ്യത്തിന്റെ കടയറുക്കാന്‍ കൊണ്ടുവന്നതുമായ ഒരു നിയമസംവിധാനത്തെ കഥയറിയാതെ എതിര്‍ക്കുകയാണ് വിമര്‍ശകര്‍.
സ്ത്രീക്ക് ഒരു തരത്തിലുള്ള സാമ്പത്തിക ബാധ്യതകളും ഏല്‍പ്പിക്കാതെ പൂര്‍ണ്ണസംരക്ഷണം ഉറപ്പു നല്കിയ ശേഷം എല്ലാ ഉത്തരവാദിത്തങ്ങളും കെട്ടിയേല്‍പ്പിച്ച പുരുഷന് അല്പം കൂടുതല്‍ സ്വത്ത് നല്‍കിയതില്‍ എന്താണ് പന്തികേട്?
ഇസ്ലാമിക നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് വിമര്‍ശകരെ വഴിതെറ്റിക്കുന്നത്. മതനിയമങ്ങളെ അറിയാത്തതു കൊണ്ട് ചില മുസ്ലിംകളുടെ ജീവിതം ഇത്തരക്കാര്‍ക്ക് പ്രചോദനമേകുകയും ചെയ്യുന്നു. നിഷ്പക്ഷമായി ഇസ്ലാമിക കര്‍മശാസ്ത്ര നിയമങ്ങളറിയാനാണ് വിമര്‍ശകര്‍ തയ്യാറാകേണ്ടത്. വിശ്വാസികള്‍ തങ്ങളുടെ മതവിധികള്‍ പഠിക്കാതെ മറ്റുള്ളവര്‍ക്കിടയില്‍ പരിഹാസ്യ പാത്രങ്ങളാകുന്നത് കഷ്ടമാണ്.
RELATED ARTICLE