Click to Download Ihyaussunna Application Form
 

 

തുഴ നഷ്ടപ്പെട്ട തോണിക്കാരന്‍

അറ്റമില്ലാത്ത കടലിന്റെ മുന്നില്‍ തോണിയിറക്കാനാവാതെ അന്നാദ്യമായി ഞാന്‍ പകച്ചു നിന്നു. എനിക്ക് മാതാപിതാക്കളുണ്ടായിരുന്നു. ബന്ധുക്കളുണ്ടായിരുന്നു. ഹൃദയങ്ങളും സ്വപ്നങ്ങളും പങ്കുവച്ച ആത്മമിത്രമുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസമുണ്ടായി രുന്നു. ആരോഗ്യമുള്ള ഉടലുണ്ടായിരുന്നു. ഒരു വേള എല്ലാവരുമുണ്ടായിരുന്നു. എല്ലാമു ണ്ടായിരുന്നു.

എന്നാല്‍ ഒന്നുമാത്രം എനിക്കെവിടെയും കണ്ടെത്താനായില്ല: ഒരു തുഴ

അതായിരുന്നു എനിക്ക് വേണ്ടിയിരുന്നതും.

കടല്‍ പ്രക്ഷുബ്ധമാണ്. മുമ്പെങ്ങുമില്ലാത്ത വിധം അത് വേലിയേറ്റങ്ങളിലാണ്. കടലിനടിയില്‍ ഇടയ്ക്കിടെ പ്രകമ്പനങ്ങളുണ്ടാകുന്നു. പ്രളയം, സുനാമി… കടല്‍ ഇരമ്പിവരി കയാണ്.

ഇളകി മറിയുന്ന ഈ തിരമാലകളിലേക്ക് തോണിയിറക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കാരണം നിങ്ങള്‍ ഒരു മനുഷ്യനാണ്. വിശപ്പും ദാഹവുമുള്ള, പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമുള്ള ഒരു ‘പച്ച മനുഷ്യന്‍’. കടലിലേക്കിറങ്ങാതിരുന്നാല്‍ വറുതി നിങ്ങളെ വേട്ടയാടും. നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍, നിങ്ങളെ കാത്തിരിക്കുന്നവര്‍ എല്ലാവരും കഷ്ടത്തിലായിപ്പോവും.

തോണിയിറക്കാതെ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അത് ജീവിതത്തില്‍ നിന്നു തന്നെയുള്ള നിങ്ങളുടെ ഒളിച്ചോട്ടമായിരിക്കും. ഒരര്‍ഥത്തില്‍ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒളിച്ചോട്ടം. ഒരുവേള കരഭേദിച്ചെത്തുന്ന കൂറ്റന്‍ തിരമാലകളിലൊന്ന്, ഒന്നും ചെയ്യാനില്ലാതെ പകച്ചു നില്‍ക്കുന്ന നിങ്ങളെ കൂമ്പടക്കം പിടിച്ചു വിഴുങ്ങിയേക്കും.

ചുഴികളും ചുഴലിയുമുള്ള, പ്രവചനാതീതമായ തരംഗങ്ങളുള്ള ഈ കടലിലേക്ക് എങ്ങനെ നിങ്ങള്‍ തോണിയിറക്കും?

വിഴുങ്ങാനിരമ്പി വരുന്ന വന്‍തിരകളെ മറികടന്ന് തോണി കരക്കെത്തിക്കാന്‍ നിങ്ങള്‍ ക്കാവുമോ?

അതിജീവിക്കാന്‍ നിങ്ങളുടെ കയ്യില്‍ എന്താണുള്ളത്? നിങ്ങള്‍ക്കൊരു തുഴയുണ്ടോ? ഏത് വമ്പന്‍ തിരമാലയേയും പ്രതിരോധിക്കാന്‍ പോന്ന ഒരു തുഴ?

ഉണ്ടെങ്കില്‍ അത് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നിങ്ങളുടെ ജീവിത ദൗത്യമാണ്. തുഴകളെല്ലാം ശിഥമാക്കപ്പെട്ട പുതിയ ലോകത്ത് ഒരു തുഴ കയ്യിലുള്ള നിങ്ങള്‍ എത്രയോ ഭാഗ്യവാനാണ്.

പ്രക്ഷുബ്ധമായ കടലില്‍ തുഴയില്ലാതെ തുഴയുന്ന നിസ്സഹായനായ തോണിക്കാരനാകുന്നു പുതിയ മനുഷ്യന്‍. ജീവിതം മുമ്പെന്നെത്തേക്കാളുമേറെ സങ്കീര്‍ണമാണിന്ന്. ആകാശത്തെ കൈക്കുമ്പിളിലെടുക്കാനുള്ള വെമ്പലിനിടയില്‍ മനുഷ്യന്‍ സ്വയം സൃഷ്ടിച്ചെടുത്തതാണ് ഈ സങ്കീര്‍ണതകളത്രയും. ഇന്ന് പുരോഗതിയുടെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും അതിന്റെ ഫലം ആസ്വദിക്കാന്‍ കഴിയാത്ത വിധം സംഘര്‍ഷഭരി തമാണ് മനുഷ്യന്റെ ഓരോ നിമിഷവും.

ശിഥിലീകരിക്കപ്പെട്ട് (disintegrated) ഛിന്നഭിന്നമായി തെറിച്ച ഒരു സ്വത്വ (self)മാണ് പുതിയ മനുഷ്യന്റേത്. പണം അഥവാ വിപണി എന്ന ഒരൊറ്റ കേന്ദ്രമാണ് അവന്റെ ശ്വാസോഛ്വാസത്തെ പോലും നിയന്ത്രിക്കുന്നത്. വിപണി നല്‍കുന്ന ‘ഇന്‍സ്റ്റന്റ് സന്തോഷ ങ്ങള്‍’ക്ക് വേണ്ടി അവന്‍ ദിവസവും ജനിക്കുകയും പടപൊരുതുകയും മരിക്കുകയും ചെയ്യുന്നു. അവന് സ്നേഹമില്ല. പ്രണയമില്ല. കണ്ണീരും കവിതയുമില്ല. ആരോടും പ്രതി ബദ്ധതയില്ല. യാതൊരു മൂല്യങ്ങളുമില്ല. വിശപ്പിനും ദാഹത്തിനും തൊലിപ്പുറം മാത്രം സ്പര്‍ശിക്കുന്ന സന്തോഷങ്ങള്‍ക്കും വേണ്ടി അവന്‍ ഒരു ജന്മം മുഴുവനും പരക്കം പായുന്നു. എന്തും ആഘോഷിക്കുന്നവനാണ് പുതിയ മനുഷ്യന്‍. ഒരു വശത്ത്, വിപണി യില്‍ അവന്‍ ആള്‍കൂട്ടത്തിനൊപ്പം ജീവിതം ആഘോഷിക്കുകയാണെന്നു തോന്നും. മറുവശത്ത്, ആഘോഷങ്ങള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടം അപ്രത്യക്ഷമാവുകയും അവന്‍ തനിച്ചാക്കപ്പെടുകയും ചെയ്യുന്നു. കൊടും ഏകാന്തതയില്‍ അസംതൃപ്തി ഒരു അട്ടയെപ്പോലെ അവനിലേക്ക് അരിച്ചെത്തുന്നു. പെരുവിരലില്‍ തുടങ്ങി നാഭിച്ചുഴിവരെ, നാഭിച്ചുഴിയില്‍ നിന്ന് മുകളിലേക്ക് ഉച്ചിവരെ അട്ട അരിച്ചു കയറുമ്പോള്‍ അവന്‍ അിറയുന്നു, ഇനി തനിക്കുറങ്ങാനാവില്ലെന്ന്.

സ്ട്രെസ്സ്…!

ഇന്‍സോംനിയ…!

വാലിയം ഗുളികകള്‍ കഴിച്ചും പെത്തഡിനും മോര്‍ഫിനും കുത്തിവച്ചും എത്രകാലം അവനീ അട്ടയെ പ്രതിരോധിക്കും?

ആരില്‍ നാം അഭയം കണ്ടെത്തും?

തുഴകളെല്ലാം നഷ്ടപ്പെട്ട് നടുക്കടലില്‍ മുങ്ങിയും പൊങ്ങിയും ഒരിറ്റ് ശ്വാസത്തിനായി നിലവിളിച്ചു നീന്തുകയാണ് പുതിയ മനുഷ്യന്‍.

എവിടെയാണവനൊരു തുഴ കണ്ടെത്തുക?

കുടുംബം ഒരു തുഴയായിരുന്നു.

അയല്‍പക്കവും സൗഹൃതങ്ങളും മറ്റൊരു തുഴയായിരുന്നു.

വിദ്യാഭ്യാസവും രാഷ്ട്രീപ്രത്യയശാസ്ത്രങ്ങളും സാമ്പത്തിക വ്യവസ്ഥയുമെല്ലാം നല്ല തുഴകളായിരുന്നു.

മതം ഏറ്റവും ശക്തമായ തുഴയായിരുന്നു. ആത്മീയത ആത്യന്തികമായ തുഴയും.

ബദലുകള്‍ അന്വേഷിക്കുന്തോറും നാം മടങ്ങിയെത്തുന്നത് ഇവയിലേക്കൊക്കെ തന്നെയാണ്. അതു കൊണ്ട് അതിജീവനത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടത് ഈ സാമൂഹിക സ്ഥാപനങ്ങളെയത്രയും ശക്തിപ്പെടുത്തിക്കൊണ്ടാണ്. ദിനോസറുകളെപ്പോലെ ഈ ഭൂമിയില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമാകും മുമ്പ് ഇവയ്ക്ക് പുനരുജ്ജീവനം നല്‍കി കെട്ടുറപ്പോടെ പടത്തുയര്‍ത്തുകയാണ് നമുക്ക് ചെയ്യാനുള്ള ഏറ്റവും അടിയന്തി രമായ കാര്യം.


RELATED ARTICLE

  • വെള്ളത്തിലും പപ്പടം പൊരിക്കാം
  • വേഗതയളക്കാന്‍
  • തുഴ നഷ്ടപ്പെട്ട തോണിക്കാരന്‍
  • പശയുടെ പിറവി
  • പുള്ളിപ്പുലി വിശേഷം
  • നല്ല മനുഷ്യരാവാന്‍ നോമ്പ്
  • അക്കങ്ങള്‍ വന്ന വഴി
  • വിട്ടുമാറാത്ത തലവേദന
  • സത്യസന്ധതയുടെ വില
  • വെളളത്തിലൂടെ നീന്തുന്ന കല്ല്
  • കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
  • ആഴിക്കടിയിലെ ഖുബ്ബ
  • നാവെന്ന ചങ്ങാതി
  • മാതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി
  • കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നില്‍
  • ഭാരതരത്നം